Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുലിനെ തെരഞ്ഞെടുത്തു.നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. എല്‍ഡിഎഫും കോണ്‍ഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. ആകെ 26 കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു.ഇതില്‍ മായയ്‌ക്ക് 16 വോട്ട് ലഭിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ട് ലഭിച്ചു. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഫല പ്രഖ്യാപനത്തിന് മുന്നേ ഇറങ്ങിപ്പോയി.വിമത അംഗം ലിസിക്കുട്ടി മാത്യു ഔദ്യോഗിക കോണ്‍ഗ്രസ് പക്ഷത്തേക്ക് തിരികെ പോയി. ഇവര്‍ റിയയ്‌ക്ക് വോട്ട് ചെയ്തു.

സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്ന് മായാ രാഹുല്‍ പറഞ്ഞു.തനിക്കെതിരായ നിയമ നടപടി നിലനില്‍ക്കില്ല.സ്വതന്ത്രയായിട്ടാണ് താന്‍ വിജയിച്ചതെന്ന് മായ വ്യക്തമാക്കി.

പാലാ മുനിസിപ്പല്‍ കൗണ്‍സിലില്‍ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുല്‍ 19-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുന്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ ദിയ ബിനുപുളിക്കകണ്ടം ശ്രദ്ധേയയായിരുന്നു. എന്നാല്‍ ആറുമാസത്തെ ഭരണത്തിന് ശേഷം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് ദിയ ബിനു പുളിക്കക്കണ്ടം പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. അന്ന് വൈസ് ചെയര്‍മാനായിരുന്ന മായാ രാഹുലും അവിശ്വാസത്തെ അനുകൂലിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കരുത് എന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്.

 

 

 

Recent Posts