മണിപ്പൂര്‍: മണിപ്പൂരിലെ തൗബൽ, കാക്ചിംഗ്, ചുരാചന്ദ്പൂർ ജില്ലകളിലായി നടത്തിയ സംയുക്ത ഇന്‍റലിജൻസ് അധിഷ്ഠിത ഓപ്പറേഷനുകളിൽ, അസം റൈഫിൾസും മണിപ്പൂർ പോലീസും സംസ്ഥാന കമാൻഡോകളും ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങൾ തകർത്തു. ഒമ്പത് ഭീകരരെയാണ് പിടികൂടിയത്.
ആറ് കോളങ്ങളും കമാൻഡോ ടീമുകളും അടങ്ങുന്ന സുരക്ഷാ സേനയുടെ സംയുക്ത സംഘങ്ങൾ നടത്തിയ തിരച്ചിലില്‍ നിരോധിത വിമത സംഘടനകളിൽപ്പെട്ട ഒമ്പത് ഹാർഡ്‌കോർ കേഡറുകളെ പിടികൂടിയതായി പ്രതിരോധ വക്താവ് ഞായറാഴ്ച പറഞ്ഞു.
അറസ്റ്റിലായവരില്‍ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), അതിന്റെ രാഷ്‌ട്രീയ വിഭാഗമായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ഓഫ് കാംഗ്ലീപാക് (യുപിപികെ), യുണൈറ്റഡ് കുക്കി നാഷണൽ ആർമി (യുകെഎൻഎ) എന്നീ നിരോധിത തീവ്രവാദ സംഘടനകളിൽ ഉള്ളവര്‍ ഉൾപ്പെടുന്നു.
ഈ ഓപ്പറേഷനുകൾ സുപ്രധാനമായ ചില രഹസ്യവിവരങ്ങള്‍ നൽകിയതായും, മേഖലയിലുടനീളം പ്രവർത്തിക്കുന്ന കൊള്ളയടിക്കൽ സംഘങ്ങള്‍, സുരക്ഷാ ട്രാക്കിംഗ് നെറ്റ്‌വർക്കുകൾ, സാമ്പത്തിക വിതരണ ചാനലുകൾ എന്നിവയെക്കുറിച്ച് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചതായും വക്താവ് കൂട്ടിച്ചേർത്തു.ഒമ്പത് തീവ്രവാദികളെ പിടികൂടിയതിനു പുറമേ, സംയുക്ത തിരച്ചിലിൽ ഗണ്യമായ അളവിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുക്കാൻ കഴിഞ്ഞു.
ഒരു എകെ-47 റൈഫിൾ, ഒരു .303 ലൈറ്റ് മെഷീൻ ഗൺ (എൽഎംജി) ഒരു അധിക ബാരൽ, മൂന്ന് ഇൻസാസ് റൈഫിളുകൾ, നാല് സിംഗിൾ ബാരൽ ആയുധങ്ങൾ, രണ്ട് 9 എംഎം പിസ്റ്റളുകൾ, വിവിധ കാലിബറുകളുടെ 2,156 ലൈവ് റൗണ്ടുകൾ, 29 മാഗസിനുകൾ, 157 ഒഴിഞ്ഞ റൗണ്ടുകൾ, 1.5 കിലോ വാണിജ്യ പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ, 14 ഡിറ്റണേറ്ററുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
പിടികൂടിയ കലാപകാരികളെയും കണ്ടെടുത്ത ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ കൂടുതൽ നിയമനടപടികൾക്കായി കാക്ചിംഗ്, സുഗ്നു, തൗബൽ, വൈഖോംഗ്, ഹിയാങ്ലാം, വാങ്കൂ, അരോംഗ് എന്നിവിടങ്ങളിലെ പ്രാദേശിക പോലീസ് സ്റ്റേഷനുകൾക്ക് കൈമാറി.
സംസ്ഥാനത്തെ നിരോധിത കലാപകാരികളുടെ പ്രവർത്തനങ്ങൾ തടയുന്നതിൽ സുരക്ഷാ സേനയും പോലീസും നടത്തിയ ഇന്റലിജൻസ് അധിഷ്ഠിത സംയുക്ത നടപടിയുടെ ഫലപ്രാപ്തി ഈ ഏകോപിത പ്രവർത്തനങ്ങൾ തെളിയിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു.
കൊള്ളയടിക്കൽ തടയുക, തീവ്രവാദ ശൃംഖലകളെ തകർക്കുക, മണിപ്പൂരിലെ ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുക എന്നിവയാണ് ഇത്തരം പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“മണിപ്പൂരിലുടനീളം സമാധാനം, സ്ഥിരത, പൊതു സുരക്ഷ എന്നിവ നിലനിർത്തുന്നതിനുള്ള സുരക്ഷാ സേനയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നിരന്തരമായ സംയുക്ത പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നത്,” പ്രതിരോധ വക്താവ് പറഞ്ഞു.
















