കൊച്ചി: തൊടുപുഴയില്‍ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എസ്. ഷിയാസ്, ആഷിക്, നിഹാൻ, ആർഷിദ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഇടവെട്ടിയിൽ ഇന്നുപുലർച്ചെയായിരുന്നു സംഭവം.
ഓട്ടോറിക്ഷയിലും കാറിലുമായി സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്ന് 18.18 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആളാണ് ഷിയാസ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍ കൂടിയാണ് ഷിയാസ്.
ലഹരി ഉപയോഗത്തെ തുടർന്ന് നേരത്തെ ഷിയാസിനെ അച്ചടക്ക നടപടിക്ക് വിധേയമാക്കിയിരുന്നു. ഡിഅഡിക്ഷൻ സെന്ററിലെ ചികിത്സയ്‌ക്ക് ശേഷമാണ് വീണ്ടും പാർട്ടി പ്രവർത്തനത്തിൽ സജീവമായിത്തുടങ്ങിയത്.
അതിനിടെ തൃശൂരിൽ ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിലായി. ബൈക്കിലെത്തി എംഡിഎംഎ കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റിലായത്.
റിട്ടയേഡ് എസ്പി ഉണ്ണിരാജ ഐപിഎസിന്റെ മകൻ അഭിജിത്ത്, സുഹൃത്ത് റോജർ എന്നിവരാണ് പിടിയിലായത്.
















