ന്യൂഡൽഹി : ഡൽഹി ജലബോർഡ് അഴിമതി കേസിൽ എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ. മലിനജല സംസ്കരണ പ്ലാന്റിന്റെ ടെൻഡറിലെ ക്രമക്കേടുകൾ, സാങ്കേതിക വ്യവസ്ഥകളിൽ കൃത്രിമം, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രി കൂടിയായ സത്യേന്ദ്ര ജെയിൻ ഉൾപ്പെടെ ആറ് പേരെ ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്.
ഡൽഹി ജല്‍ ബോര്‍ഡിന്റെ മുൻ സിഇഒയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഉദിത് പ്രകാശ് റായ്, മുൻ കരാർ ഉപദേഷ്ടാവ് അങ്കിത് ശ്രീവാസ്തവ, എഎൻ എന്റർപ്രൈസസ് ഉടമ നാഗേന്ദ്ര യാദവ്, യൂറോടെക് എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജ കുമാർ കുറ, ശ്രീജൻഹാർ ഉടമ പങ്കജ് വർമ്മ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
അഴിമതി നിരോധന നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ വെളിപ്പെട്ട വസ്തുതകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് എസിബി അറിയിച്ചു. ഡൽഹി സർക്കാരിന്റെ വിജിലൻസ് ഡയറക്ടറേറ്റിന്റെ പരാതിയിൽ 2024 മെയ് 11 നാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കേസ് വ്യാജമാണെന്നാണ് അരവിന്ദ് കെജ്രിവാൾ പറയുന്നത്. മോദി സർക്കാരിന്റെ അന്ത്യം ഉറപ്പാണെന്നും മുഴുവൻ ആം ആദ്മി പാർട്ടിയും രാജ്യത്തെ ജനങ്ങളും സത്യേന്ദ്ര ജെയിനിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
















