ആലുവ: റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച ശേഷം സ്വർണവും പണവും കവർന്നതായി പരാതി. രണ്ടംഗ സംഘമാണ് പെരുമ്പാവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് ആയിരം രൂപയും മൂന്ന് പവൻ സ്വർണമാലയും കവർന്നത്. കോഴിക്കോട് പോകുന്നതിനായി പുലർച്ചെ പെരുമ്പാവൂരിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം.
സ്റ്റേഷൻ പരിസരത്ത് വച്ച് രണ്ടുപേർ ചേർന്ന് ആദ്യം കല്ലെറിഞ്ഞ് യുവാവിനെ വീഴ്‌ത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിച്ച ശേഷമാണ് കൈവശമുണ്ടായിരുന്ന പണവും സ്വർണമാലയും കവർന്നതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. ഇതേ പരിസരത്ത് സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
















