കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി. ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. മുൻ എംഎൽഎമാരായ കെ. ശിവദാസൻ നായർ, ഡൊമിനിക് പ്രസൻ്റേഷൻ, എം.എ വാഹിദ് എന്നിവരെ നേരത്തെ തന്നെ ഹൈക്കോടതി ഈ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൽ അവശേഷിച്ചിരുന്ന ഏക പ്രതിയായിരുന്നു എ.ടി ജോർജ്. ഇദ്ദേഹത്തെ കൂടി കുറ്റവിമുക്തനാക്കിയതോടെ ഇടതു സർക്കാർ രജിസ്റ്റർ ചെയ്ത കേസ് പൂർണ്ണമായും റദ്ദായി. മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ഇടതുപക്ഷ എംഎൽഎമാർ നിയമസഭയ്‌ക്കകത്ത് വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രി വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറി കസേരകൾ മറിച്ചിടുകയും സഭയ്‌ക്കുള്ളിൽ അതിക്രമം നടത്തുകയും ചെയ്തു. ഇതിൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബഹളത്തിനിടെ യുഡിഎഫ് എംഎൽഎമാർ ഇടതുപക്ഷത്തെ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
എന്നാൽ ഈ കേസ് നിലനിൽക്കില്ലെന്നും തങ്ങൾ ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഭയിലുണ്ടായ വലിയ ബഹളത്തിനിടെ കൈമുട്ട് തട്ടിയതാണെന്നും, സ്ത്രീത്വത്തെ അപമാനിക്കാൻ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അവർ കോടതിയെ അറിയിച്ചു. ആദ്യ കേസിൽ പ്രതിരോധത്തിലായപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കെട്ടിച്ചമച്ചതാണ് രണ്ടാമത്തെ കേസ് എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന വാദം. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.
ഇതിനിടെ നിയമസഭാ കൈയാങ്കളി കേസും വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്ത കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. കുഞ്ഞഹമ്മദ് നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കൈയേറ്റ കേസ് റദ്ദാക്കിയ സാഹചര്യത്തിൽ ഇനി രണ്ട് കേസുകൾ ഇല്ലെന്നും, അതിനാൽ ഒരുമിച്ചുള്ള വിചാരണ എന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ കൈയാങ്കളി കേസിൽ ഇടതുപക്ഷ നേതാക്കൾ വിചാരണ നേരിടണമെന്ന് ഉറപ്പായി. വരുന്ന സെപ്റ്റംബറിലാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്.
















