അയോധ്യാ രാമക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച വെള്ളിക്കട്ടികള്‍ മോഷണം പോയിട്ടില്ലെന്നും, ഇവയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചതോടെ ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പ്രേരിതമായി ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ കാപട്യം വെളിപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ അന്വേഷണത്തില്‍, രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് കണ്ടെത്തിയിരിക്കുന്നു.
അനുരാഗ് രസ്തോഗി എന്നയാള്‍ സംഭാവനയായി നല്‍കിയ വെള്ളിക്കട്ടികള്‍ കാണാതായെന്നും മോഷ്ടിക്കപ്പെട്ടുവെന്നുമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ രേഖകളും ട്രസ്റ്റിന്റെ രേഖകളും പരിശോധിച്ചശേഷമാണ് പൂര്‍ണമായും തെറ്റാണെന്ന് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വിലപിടിപ്പുള്ള സംഭാവനകളുടെ ഓരോ വിവരവും തീര്‍ഥാടനകേന്ദ്രത്തിന്റെ ഔദ്യോഗിക രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സിന്ധി സമൂഹത്തിലെ അംഗങ്ങള്‍ രാമക്ഷേത്രത്തിന് 200 കിലോഗ്രാം വെള്ളിക്കട്ടികള്‍ സംഭാവന നല്‍കിയിരുന്നു. ഇവ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന്, അവര്‍ തങ്ങളുടെ സംഭാവനയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വെള്ളി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബാങ്കുകളില്‍ നിക്ഷേപിച്ച പണവും ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടിട്ടില്ല. അനില്‍ വിശ്വകര്‍മ എന്നയാളില്‍ നിന്ന് സംഭാവനയായി ലഭിച്ച എട്ട് വെള്ളിക്കട്ടികള്‍ സുരക്ഷയും ശുദ്ധിയും ഉറപ്പാക്കുന്നതിനായി സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലേക്ക് ഉരുക്കുന്നതിനായി അയച്ചിരിക്കുകയാണ്. ദിവസേന ലഭിക്കുന്ന സംഭാവനകളുടെ കാര്യത്തിലാണ് ചില ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കേസെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്. കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എസ്ഐടി സമഗ്ര അന്വേഷണം നടത്തിയത്. വിഷയവുമായി ബന്ധപ്പെട്ട് ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്ന മറ്റ് ആരോപണങ്ങളും ശരിയല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെയും, അവ കൈകാര്യം ചെയ്ത രീതിയുടെയും സാക്ഷ്യപ്പെടുത്തിയ പട്ടിക ട്രസ്റ്റ് അന്വേഷണസംഘത്തിന് കൈമാറി.
പ്രധാന സംഭാവനപ്പെട്ടികളില്‍ നിന്നുള്ള പണം ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട നിയമനടപടികള്‍ പുരോഗമിക്കുകയാണ്. സംഭാവനപ്പെട്ടികളുമായി ബന്ധപ്പെട്ട ഈ സാമ്പത്തിക തട്ടിപ്പ് കേസില്‍ എസ്ഐടിയുടെ പ്രാഥമിക ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പേരുള്ളവരെയും തിരിച്ചറിയാത്തവരെയും ഉള്‍പ്പെടെ നിരവധി പേരെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരും പൊലീസും അടിയന്തര നടപടി സ്വീകരിച്ചു. ക്ഷേത്രത്തിലെ എട്ട് ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. അനുകല്‍പ് മിശ്രയെന്നയാളാണ് ഈ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. ഇയാളെയും കൂട്ടാളികളെയും പൊലീസും എസ്ഐടി സംഘവും ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയും മുതിര്‍ന്ന ട്രസ്റ്റിയായ ഡോ. അനില്‍ മിശ്രയും ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് സ്ഥാനങ്ങള്‍ രാജിവച്ചിട്ടുള്ളത്.
അയോധ്യാ ക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച സ്വര്‍ണക്കട്ടികളും വെള്ളിക്കട്ടികളും മോഷണം പോയിട്ടുണ്ടെന്ന ആരോപണം ആസൂത്രിതമായി പ്രചരിപ്പിച്ചതാണ്. ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കാന്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണമാണിത്. ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇങ്ങനെയൊരു ആരോപണം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും മറ്റും കരുതി. കേരളത്തില്‍ ചിലര്‍ ഇതിനെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി താരതമ്യം ചെയ്തു. ശബരിമലയില്‍ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിച്ചവരും സംരക്ഷിച്ചുകൊണ്ടിരിക്കുന്നവരുമാണ് ഇങ്ങനെ ചെയ്തത്. അയോധ്യാ ക്ഷേത്രത്തിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സര്‍ക്കാര്‍ സത്വര നടപടികളെടുത്തു. ആ നടപടി പുരോഗമിക്കുകയുമാണ്. ഇതിന്റെ പേരില്‍ ബിജെപിയെ പ്രതിക്കൂട്ടില്‍ കയറ്റാമെന്ന് കരുതുന്നവരുടെ ഉദ്ദേശ്യം ശുദ്ധമല്ല.
















