തിരുവനന്തപുരം: ഭാരതം 1947ല്‍ സ്വാതന്ത്ര്യം ആഘോഷിച്ചപ്പോള്‍ സ്വാതന്ത്ര്യമല്ല, വഞ്ചനാദിനമാണെന്ന് പ്രഖ്യാപിച്ച് പ്രകടനം നടത്തിയ കമ്യൂണിസ്റ്റുകളുടെ മുഖത്ത് ഒരു തൊഴിലാളി അന്ന് കാര്‍ക്കിച്ചുതുപ്പി. 80 വര്‍ഷം പഴയസംഭവമാണ്. പക്ഷെ, ഇതാദ്യമായല്ല പുറത്തുവരുന്നത്. എന്നാല്‍, ഭാരതത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ഇന്നത്തെ ശേഷിക്കുന്ന സൈബര്‍ സഖാക്കള്‍ പിടയ്‌ക്കുമ്പോള്‍ വസ്തുത ചൂണ്ടിക്കാണിച്ചതിന് രേഖകള്‍ ചോദിച്ചു. രേഖകളും പ്രദര്‍ശിപ്പിച്ചുകഴിഞ്ഞതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുട്ടിസഖാക്കള്‍ ബുദ്ധിജീവികളെ സഹായത്തിന് വിളിക്കുകയാണ്. എന്നാല്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ കൈപൊള്ളുന്ന വിഷയമായതിനാല്‍ കണ്ടഭാവം വെക്കുന്നില്ല.
സ്വാതന്ത്ര്യസമരത്തില്‍ അവകാശവാദം പറഞ്ഞ് വീര്യം കാട്ടിയ സഖാക്കള്‍ക്ക് മറുപടിയായി, കുരുക്ഷേത്ര പ്രകാശന്‍ എംഡിയും ആര്‍എസ്എസ് പ്രചാരകനുമായ കാ ഭാ സുരേന്ദ്രനാണ് കമ്യൂണിസ്റ്റുകള്‍ക്ക് മുഖത്തുതുപ്പുകിട്ടിയ സംഭവം വീണ്ടും ഉയര്‍ത്തിയത്.ഭാരത സ്വാതന്ത്ര്യം കമ്യൂണിസ്റ്റുകള്‍ 1947 ല്‍ അംഗീകരിച്ചിരുന്നില്ലെന്ന് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ജ്ഞാനപീഠ സമ്മാന പുരസ്‌കൃതനായ തകഴി ശിവശങ്കരപ്പിള്ള ‘എന്റെ ഉള്ളിലെ കടല്‍’ എന്ന പുസ്തകത്തില്‍ വിവരിച്ച കാര്യം കാ ഭാ സുരേന്ദ്രന്‍ എഴുതി; നാടെങ്ങും നിലിവിളക്ക് കൊളുത്തിവെച്ച് ആളുകള്‍ കാത്തിരുന്നത് വിവരിച്ച ശേഷം തകഴി ഇങ്ങനെ എഴുതിയതായി കാ ഭാ ഉദ്ധരിച്ചു: ”…
ഞാനും സുഹൃത്തുക്കളും പുറത്തിറങ്ങുമ്പോള്‍ ഞങ്ങള്‍ കണ്ട കാഴ്ചയായിരുന്നു ഇത്. എന്നാല്‍ ഞങ്ങള്‍ക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല.” എന്ന്.
കൂടുതല്‍ വിശദീകരിക്കാനാണ്, ആഗസ്ത് 15ന് ആലപ്പുഴ പട്ടണത്തില്‍ കരിങ്കൊടി പ്രകടനം നടത്തിയ സഖാക്കള്‍ക്കുണ്ടായ അവസ്ഥ വിവരിച്ചത്. അതിന് ആധികാരിക രേഖയായി ഉദ്ധരിച്ചത് വര്‍ഗ്ഗീസ് വൈദ്യന്റെ ആത്മകഥയില്‍നിന്നായിരുന്നു. ഉദ്ധരണി ഇങ്ങനെ: ”
ആഗസ്റ്റ് 15ന് ഏതാനും സഖാക്കള്‍ ഒന്നിച്ചുകൂടി ആലപ്പുഴ പട്ടണത്തില്‍ കരിങ്കൊടിയുംപിടിച്ച് പ്രകടനം നടത്തി. ഇതുകണ്ട് അന്തംവിട്ട് വഴിയോരത്ത് നിന്ന കൂലിപ്പണിക്കാരില്‍ ഒരാള്‍ ഭാരതത്തിനെതിരെ മുദ്രാവാക്യംവിളിച്ച് നടന്നവരുന്ന ആള്‍ക്കാരുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പി. കിട്ടിയ സ്വാതന്ത്ര്യത്തെ പരിഹസിക്കുന്നത് ഒരു പാവം കൂലിക്കാരനുപോലും സഹിച്ചില്ല. ”
കമ്യൂണിസ്റ്റ് പാര്‍ട്ടി പുന്നപ്രയിലും വയലാറിലും നടത്തിയ സമരത്തില്‍ പങ്കെടുത്ത, പിന്നീട് കമ്മ്യൂണിസ്റ്റ് കാപട്യം തിരിച്ചറിഞ്ഞ് പാര്‍ട്ടിവിട്ട നേതാവായിരുന്നു വര്‍ഗ്ഗീസ് വൈദ്യന്‍. അദ്ദേഹത്തിന്റെ ആത്മകഥ പൂര്‍ത്തിയാക്കിയത് ചലച്ചിത്രകാരന്‍കൂടിയായ മകന്‍ ചെറിയാന്‍ കല്‍പ്പകവാടിയാണ്. ആ പുസ്തകത്തിലാണ് രേഖകള്‍. 2015 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചരിത്രവസ്തുതയായതിനാല്‍ പാര്‍ട്ടിയൊന്നും ഔദ്യോഗികമായി പ്രതികരിച്ചില്ല. പക്ഷേ ഇതൊന്നും അറിയാത്ത സൈബര്‍ സഖാക്കള്‍ രേഖ ചോദിച്ചതോടെ കാ ഭാ സുരേന്ദ്രന്‍ രേഖകള്‍ അവതരിപ്പിച്ചു. ഇതോടെ സഖാക്കള്‍ ന്യായീകരിക്കാനാകാതെ കുഴങ്ങുകയാണ്.

















