ന്യൂഡൽഹി ; ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയായ “ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെതിരെ ശക്തമായ നടപടിയുമായി മോദി സർക്കാർ . രാജ്യത്തുടനീളമുള്ള 14 സംസ്ഥാനങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 253 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഇതുവരെ ഈ ശൃംഖലയ്‌ക്കെതിരെ 80 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 200-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ പ്രധാനമന്ത്രിയുടെ “സീറോ ടോളറൻസ്” നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
‘സ്വാതന്ത്ര്യദിനത്തിന് മുമ്പ് തന്നെ ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയായ ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് ഇല്ലാതാക്കുകയും 200-ലധികം തീവ്രവാദികളെ അറസ്റ്റ് ചെയ്തുകൊണ്ട് അവരുടെ അപകടകരമായ ആക്രമണ പദ്ധതികൾ പരാജയപ്പെടുത്തുകയും ചെയ്തു’ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
14 സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം ഓപ്പറേഷനുകൾ നടത്തിയാണ് ഇന്ത്യൻ സുരക്ഷാ സേന ഈ ശൃംഖല തകർത്തത് .”ഐ.ഇ.ഡി.കൾ, പാകിസ്ഥാൻ ഓർഡനൻസ് ഫാക്ടറി അടയാളപ്പെടുത്തിയ ഗ്രനേഡുകൾ, പിസ്റ്റളുകൾ, ലൈവ് വെടിയുണ്ടകൾ, ചാരവൃത്തിക്ക് ഉപയോഗിക്കുന്ന സിസിടിവി ക്യാമറകൾ എന്നിവയുൾപ്പെടെ ഐ.എസ്.ഐ. ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിൽ നിന്ന് വലിയൊരു ശേഖരം കണ്ടെടുത്തു. ഈ ശൃംഖല നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു,” എന്നും അമിത് ഷാ വ്യക്തമാക്കി.
സുരക്ഷാ ഏജൻസികളുടെ അഭിപ്രായത്തിൽ, ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്ക് പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു തീവ്രവാദ സംഘമാണ്. കൂടാതെ ഐഎസ്‌ഐ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഗ്രനേഡ്, ഐഇഡി, പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉൾപ്പെടെ ഇവർ ലക്ഷ്യമിട്ടിരുന്നു. പോലീസ്, പ്രതിരോധ, സൈനിക കേന്ദ്രങ്ങളുടെ നിരീക്ഷണം നടത്താൻ പ്രാദേശിക വ്യക്തികൾക്ക് ഇവർ പണം നൽകുകയും ചെയ്തു.
ഉത്തർപ്രദേശിൽ നിന്ന് 62 പേരും ഹരിയാനയിൽ നിന്ന് 52, പേരും ഡൽഹിയിൽ നിന്ന് 51 പേരും, പഞ്ചാബിൽ നിന്ന് 44 പേരും , രാജസ്ഥാനിൽ നിന്ന് 15 പേരും, മഹാരാഷ്‌ട്രയിൽ നിന്ന് 8 പേരും , ഉത്തരാഖണ്ഡിൽ നിന്ന് 5 പേരും , കർണാടക, ഗുജറാത്ത്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് 3 പേർ വീതവും , തെലങ്കാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം എന്നിവിടങ്ങളിൽ നിന്ന് 2 പേർ വീതവുമാണ് പിടിയിലായത്.















