കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർബൂം ജില്ലയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് തീർഥാടകർ മരിച്ചു. നിരവധിപേർക്ക് സാരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ രാംപുരത്ത് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തരാപീഠ് ക്ഷേത്ര നഗരിക്കടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. നഗരത്തിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിൽ തീർഥാടനത്തിനെത്തിയവരാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. നാല് നിലകളുള്ള ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
ഈ സമയം ഹോട്ടലിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.
















