Kerala

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഇതിനായി ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്‌ക്ക് (എഫ്സിഐ) കത്തയച്ചു. ഓണക്കാലത്ത് അരി വില നിയന്ത്രിക്കാന്‍ നിലവില്‍ 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണത്തിന് എത്തിച്ചിട്ടുണ്ട്.

വില നിയന്ത്രിക്കാന്‍ ഇത്രയും അരി മതിയാകും. വിപണിയില്‍ അരിവില കൂടുകയാണെങ്കില്‍ കൂടുതല്‍ അരി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യവകുപ്പ്.

ഒഎംഎസ്എസ് അരിയ്‌ക്കു മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് ഒഎംഎസ്എസ് അരിയുടെ ഡിമാന്റ് കുതിച്ചു കയറുമെന്നാണ് കരുതുന്നത്.

എല്ലാ റേഷന്‍ കടകളിലും സ്പെഷ്യല്‍ അരി അടിയന്തരമായി പൂര്‍ണമായി എത്തും. ഇതുവരെ 2000 മെട്രിക് ടണ്‍ ഒഎംഎസ്എസ് അരി വിതരണം ചെയ്തു കഴിഞ്ഞു.ഓരോ റേഷന്‍ കാര്‍ഡിനും ലഭ്യമാക്കേണ്ട അരിയുടെ അളവില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല.വിലയിലും മാറ്റമില്ല. സപ്ളൈകോ ഔട്ടലെറ്റ് വഴി സെപ്തംബറിലെ അരിയും ഈമാസം വാങ്ങാനാകും. അതോടെ എല്ലാ കാര്‍ഡിനും സപ്ളൈകോ വഴി 36 കിലോ അരി ലഭിക്കും. ഇതില്‍ 20 കിലോ അരി ഒഎംഎസ്എസ് പ്രകാരം ലഭ്യമാക്കുന്നതാണ്.

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു.

Recent Posts