
ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന് ആവശ്യമായ എഞ്ചിന്‍ ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് വലിയ ആഹ്ളാദം പകരുന്ന വാര്‍ത്തയാണ്. അഞ്ചാം തലമുറ യുദ്ധവിമാനം സ്വന്തമായി നിര്‍മ്മിക്കുക, അതിനുള്ള എഞ്ചിനും തദ്ദേശീയമായി വികസിപ്പിക്കുക എന്നീ രണ്ട് സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിക്കാനായാല്‍ ഇന്ത്യ പ്രതിരോധ രംഗത്ത് ഒരു വലിയ ശക്തിയായി മാറും. ഏത് വിധേനെയും ഈ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് എഞ്ചിന്‍ നിര്‍മ്മാണപ്രക്രിയ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിന് കീഴിലാക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഈ തദ്ദേശീയ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണത്തിനുള്ള പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാല്‍ ബ്യൂറോക്രസിയുടെ ചുവപ്പുനാട ഉണ്ടാകില്ല. കൃത്യമായി പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള തുക കൃത്യമായി വകയിരുത്തപ്പെടുകയും ചെയ്യും. .
സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കുക എന്നതും അതിന് വേണ്ട ഒരു എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിക്കുക എന്നതും ഇന്ത്യയുടെ ചിരകാല സ്വപ്നമാണ്. പക്ഷെ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
46 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത കാവേരി എഞ്ചിന്‍ എന്ന സ്വപ്നം
ഇന്ത്യ യുദ്ധവിമാനത്തിന് വേണ്ടി സ്വന്തമായി കാവേരി എഞ്ചിന്‍ എന്ന പേരില്‍ ഒരു ജെറ്റ് എഞ്ചിന്‍ വികസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ത്തീകരിക്കാനായിട്ടില്ല. ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്താണ് കാവേരി എഞ്ചിന്‍ വീണ്ടും ചര്‍ച്ചയായത്. അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കാന്‍ പണം നീക്കിവെയ്‌ക്കൂ എന്ന ആവശ്യം രാജ്യവ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. കാവേരി എഞ്ചിന് പണം നല്‍കൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിരുന്നു.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന യുദ്ധവിമാനത്തിന് പറക്കാന്‍ ആവശ്യമായ യന്ത്രം- അതാണ് ഇന്ത്യയുടെ പ്രതീക്ഷയായ കാവേരി എഞ്ചിന്‍. ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് പറക്കാന്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ എന്ന സ്വപ്നം ഡിആര്‍ഡിഒയ്‌ക്ക് 1980ലേ ഉണ്ടായിരുന്നു. പക്ഷെ 46 വര്‍ഷമായിട്ടും ഒരു മികവുറ്റ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനായിട്ടില്ല എന്നത് വലിയ പോരായ്‌മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 80കെഎന്‍ കുതിപ്പ് ശേഷി നല്‍കുന്ന ഈ കാവേരി എഞ്ചിന്‍ നേരത്തെ ലൈറ്റ് കോംബാറ്റ് വിമാനമായ തേജസിന് വേണ്ടി വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ഉദ്ദേശിച്ചതായിരുന്നു. 1980ല്‍ ഈ ആശയം സജീവമായി പരിഗണിച്ചതാണ്. പക്ഷെ അന്ന് കാവേരി എഞ്ചിന്‍ വികസിപ്പിക്കുന്നതിന് പലതരം തടസ്സങ്ങള്‍ ഉണ്ടായി. ഒന്ന് അത് വികസിപ്പിക്കാന്‍ ആവശ്യമായ മിടുക്കുള്ള ജീവനക്കാര്‍ ഇല്ലായിരുന്നു. ഉയര്‍ന്ന ആകാശവിതാനത്തില്‍ ഇത് പരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു. ഇത്തരം എഞ്ചിനുകള്‍ക്ക് ആവശ്യമായ ഭാരം, കുതിപ്പുശേഷി എന്നിവയുടെ കാര്യത്തിലും കാവേരി എഞ്ചിനുകള്‍ക്ക് പോരായ്‌മകള്‍ ഉണ്ടായിരുന്നു. കൂനിന്മേല്‍ കുരു പോലെ 1980ല്‍ ഇന്ത്യ ആണവസ്ഫോടനം നടത്തിയതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ അത്യാവശ്യമായ ക്രിസ്റ്റല്‍ ബ്ലേഡുകള്‍ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ഉപരോധവും ഏര്‍പ്പെടുത്തി. ഇതോടെ കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിച്ചു.
പകരം അമേരിക്കന്‍ നിര്‍മ്മിതമായ ജിഇ-404 എഞ്ചിനുകളാണ് ഇന്ത്യ ഇവിടെ നിര്‍മ്മിക്കുന്ന തേജസ് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചു വരുന്നത്.കോവിഡും മറ്റ് പ്രതിസന്ധികളും കാരണം അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് എന്ന കമ്പനിക്ക് ജിഇ-404 എഞ്ചിന്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ തേജസ് യുദ്ധവിമാനത്തിന്റെ നിര്‍മ്മാണം എച്ച് എ എല്ലില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. എന്തായാലും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കാവേരി എഞ്ചിന്‍ നിര്‍മ്മാണം വീണ്ടും മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരണ ചെലുത്തുകയുണ്ടായി. അതിന്റെ ഫലമായി ബെംഗളൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ജിടിആര്‍ഐ) വെച്ച് ഒരു കാവേരി എഞ്ചിന്‍ പുറത്തിറക്കി. രാജ്നാഥ് സിങ്ങ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത് പുറത്തിറക്കിയത്. ബെംഗളൂരില്‍ നടന്ന ആഫ്റ്റന്‍ ബേണ്‍ പരീക്ഷണത്തില്‍ ഈ കാവേരി എഞ്ചിന് 83 കെഎന്‍ കുതിപ്പ് ശേഷി പുറത്തെടുത്ത് ഗര്‍ജ്ജിച്ചപ്പോള്‍ അത് ഇന്ത്യയുടെ പ്രതീക്ഷയുടെ ശബ്ദമായി മാറിയിരിക്കുകയാണ്. ഡ്രൈത്രസ്റ്റ്, വെറ്റ് ത്രസ്റ്റ് എന്നീ രണ്ട് പരീക്ഷണങ്ങളും നടന്നു. പക്ഷെ ഇത് ഇന്ത്യ ഉദ്ദേശിച്ചതുപോലെ തേജസ് യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്യാന്‍ കഴിയില്ല.കാവേരിയുടെ ആഫ്റ്റര്‍ ബേണ്‍ ടെസ്റ്റില്‍ ചില പോരായ്‌മകള്‍ ഉണ്ടായിരുന്നു.അത് പരിഹരിക്കാന്‍ ജിടിആര്‍ഐ ബ്രഹ്മോസ് എയ്റോസ്പേസില്‍ നിന്നും സഹായം തേടി. ഇവിടുത്തെ എഞ്ചിനീയര്‍മാര്‍ നല്‍കിയ പുതിയ ഫ്യൂവല്‍ ഇന്‍ജെക്ടറുകളും പ്ലെയിന്‍ ഹോള്‍ഡറുമാണ് പുതിയ കാവേരി എഞ്ചിന് മികച്ച കുതിപ്പ് ശേഷിയായ 83 കെഎന്‍ നല്‍കിയത്. ഇത് തേജസില്‍ ഉപയോഗിക്കുന്ന ജിഇ404 എന്ന അമേരിക്കന്‍ എഞ്ചിന് തത്തുല്ല്യമായ കുതിപ്പ് ശേഷി കാവേരി എഞ്ചിന്‍ നേടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം തേജസ് യുദ്ധവിമാനത്തില്‍ കാവേരി എഞ്ചിന്‍ ഫിറ്റ് ചെയ്യാന്‍ പറ്റില്ല. ‘
കാരണം ഇപ്പോള്‍ ഉണ്ടാക്കിയ കാവേരി എഞ്ചിന്റെ ഭാരം, നീളം, വ്യാസം എന്നീ അളവുകോലുകള്‍ ആണ് ഇതിന് തടസ്സമായി നില്‍ക്കുന്നത്. ജിഇ നല്‍കുന്ന എഫ് 404എഞ്ചിന്റെ ഭാരം 1036 കിലോഗ്രാമേ ഉള്ളൂവെങ്കിലും കാവേരി എഞ്ചിന്റെ ഭാരം 1180 കിലോഗ്രാം ആണ്. ഈ 144 കിലോഗ്രാം ഭാരക്കൂടുതല്‍ വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ജിഇ എഞ്ചിന്‍ എഫ് 404ന്റെ നീളം 3.91 മീറ്റര്‍ ആണെങ്കില്‍ കാവേരി എഞ്ചിന്റെ നീളം 3.49 മീറ്ററാണ്. കാവേരി എഞ്ചിന് 42 സെന്‍റിമീറ്റര്‍ നീളം കുറവാണ്. അതുപോലെ വ്യാസമെടുത്താല്‍, എഫ് 404 എഞ്ചിന് വ്യാസം 89സെന്‍റിമീര്‍ ആണെങ്കില്‍ കാവേരി എഞ്ചിന്റെ വ്യാസം 91 സെന്‍റിമീറ്ററാണ്. അതായത് കാവേരിയുടെ വണ്ണം അധികമാണ്. ഇനി കാവേരി എഞ്ചിന്‍ തേജസ്സിന് യോജിച്ചതാകണമെങ്കില്‍ ഭാരം 144 കിലോഗ്രാം കുറയ്‌ക്കണം, നീളം കൂട്ടണം, വണ്ണം കുറയ്‌ക്കുകയും ചെയ്യണം. ഇനി അതിനുള്ള പരിശ്രമത്തിലാണ് ബെംഗളൂരുവിലെ ശാസ്ത്രജ്ഞര്‍.
ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ആവശ്യമായ എഞ്ചിന് 110 മുതല്‍ 120 കെഎന്‍ കുതിപ്പുശേഷി വേണം. അതിനര്‍ത്ഥം അഞ്ചാം തലമുറയുദ്ധവിമാനത്തിന് അനുയോജ്യമായ ഒരു കാവേരി എഞ്ചിന്‍ നിര്‍മ്മിക്കാന്‍ നിരവധി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്നര്‍ത്ഥം. പക്ഷെ ഇന്ത്യയ്‌ക്ക് ഇനി അത്തരമൊരു കാത്തിരിപ്പിന് വയ്യ. ലോകശക്തികള്‍ക്കൊപ്പം പ്രതിരോധരംഗത്ത് കുതിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. അതുകൊണ്ട് തന്നെ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റിന് അനുയോജ്യമായ എഞ്ചിന്റെ പരീക്ഷണം ആരംഭിക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുന്നതോടെ ഈ പദ്ധതിയുടെ പുരോഗതിയില്‍ വന്‍കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.
റഫാല്‍ യുദ്ധവിമാനത്തെ കുതിപ്പിക്കുന്ന സഫ്രാന്‍ കമ്പനി ഇന്ത്യയ്‌ക്ക് ടര്‍ബോ എഞ്ചിന്‍ സാങ്കേതികവിദ്യ നല്‍കുമോ?
ഡിആര്‍ഡിഒയ്‌ക്ക് കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റീസര്‍ട്ട് എസ്റ്റാബ്ലിഷ് മെന്‍റ് (ജിടിആര്‍ഇ) ആണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുക. ഒന്നുകില്‍ ഫ്രാന്‍സിന്റെ സഫ്രാനുമായി ചേര്‍ന്ന് ഒരു സംയുക്ത പദ്ധതി എന്ന നിലയിലായിരിക്കും ഈ പദ്ധതി നടപ്പാക്കുക. സഫ്രാന്‍ എന്ന ഫ്രഞ്ച് കമ്പനിയാണ് ലോകത്തിലെ മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നായ റഫാലിന് വേണ്ട എഞ്ചിന്‍ നിര്‍മ്മിക്കുന്നത്. രണ്ട് സ്നെക് മ എം88 ടര്‍ബോ എഞ്ചിനുകളാണ് റഫാലിനെ കുതിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സഫ്രാന്റെ സഹായത്തോടെ കുറ്റമറ്റ ഒരു ടര്‍ബോ എഞ്ചിന്റെ സാങ്കേതികവിദ്യ സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുപോലെ തന്നെ മറ്റ് സ്വകാര്യ കമ്പനികളുമായിക്കൂടി ഒരു മികവുറ്റ ടര്‍ബോ എഞ്ചിന്‍ നിര്‍മ്മാണത്തിന് സഹകരിപ്പിക്കാനും ഇന്ത്യ ആലോചിച്ചുവരുന്നുണ്ട്. ഇതില്‍ ഒരെണ്ണം റിലയന്‍സും റോള്‍സ് റോയ്സും സംയുക്തമായി നടപ്പിലാക്കാന്‍ പോകുന്ന ഒരു പദ്ധതിയാണ്. ഇരുവരും ചേര്‍ന്ന് 120 കെഎന്‍ കുതിപ്പുശേഷിയുള്ള ഒരു ടര്‍ബോ എഞ്ചിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു സംയുക്ത പദ്ധതി എന്ന നിലയിലാണ് റിലയന്‍സും ബ്രിട്ടിനിലെ റോള്‍സ് റോയ്സും എയ്റോസ്പേസ് രംഗത്ത് കൈകോര്‍ക്കുന്നത്. യുദ്ധവിമാന എഞ്ചിനുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ വലിയൊരു കമ്പനിയാണ് ബ്രിട്ടന്റെ റോള്‍സ് റോയ്സ്. യാത്രാവിമാനം, കാര്‍ഗോ വിമാനം, സൈനിക വിമാനങ്ങള്‍ എന്നിവയ്‌ക്ക് ആവശ്യമായ എഞ്ചിന്‍ റോള്‍സ് റോയ്സ് നിര്‍മ്മിക്കാറുണ്ട്. അതിനാലാണ് റിലയന്‍സ് റോള്‍സ് റോയ്സുമായി ചേര്‍ന്ന് ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനത്തിനുള്ള ടര്‍ബോ എഞ്ചിന്‍ നിര്‍മ്മിക്കാന്‍ സജീവമായി ആലോചിക്കുന്നത്. ഇതിന്റെ പ്രഖ്യാപനം മാത്രമേ നടന്നിട്ടുള്ളൂ. ഇരുകമ്പനികളും ഇതുവരെയും സംയുക്തമായി ഒരു കരാര്‍ ഒപ്പുവെച്ചിട്ടില്ല.
120 മുതല്‍ 140 വരെ കിലോന്യൂട്ടണ്‍ കുതിപ്പ് ശേഷിയുള്ള എഞ്ചിന്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഈ എഞ്ചിന്റെ പരീക്ഷണഘട്ടങ്ങള്‍ 2029ലും ഉല്‍പാദനം 2030ലും നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. എന്താആലും പ്രധാനമന്ത്രിയുടെ ഓഫീസ് ഈ ദൗത്യം ഏറ്റെടുത്തതിനാല്‍ ഇക്കുറി ഇന്ത്യ ആ ടര്‍ബോ എഞ്ചിന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് കരുതാം.