ചെന്നൈ: മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
തമിഴ്‌നാട് കാരക്കുടിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ മമ്മൂട്ടിക്ക് വഴികാട്ടിയായി ആരാധകൻ. ഗൂഗിൾ മാപ്പ് പലതവണ വഴിതെറ്റിച്ചപ്പോൾ, ഒടുവിൽ വഴിയിൽ കണ്ട മമ്മൂട്ടിയുടെ ആരാധകൻ ‘പാണ്ട്യൻ’ രക്ഷയായത്. ഏകദേശം 10 കിലോമീറ്ററോളം മമ്മൂട്ടിയുടെ വാഹനത്തിന് മുന്നിൽ പാണ്ട്യൻ ബൈക്കിൽ സഞ്ചരിച്ച് സംഘത്തിന് വഴി കാണിച്ചു. ഈ രസകരമായ അനുഭവം നിർമാതാവ് ആന്റോ ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്.
ആന്റോ ജോസഫിന്റെ കുറിപ്പിന്റെ പൂർണരൂപം
അതിരുകടന്ന സ്നേഹം “നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു. മമ്മൂട്ടി കമ്പനി നിർമിച്ച് നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു…രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു. അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും” ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു.
പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്‌ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക് ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”
പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി. മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു. നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ് . ഒരു ബൈക്കിൽ 10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )“അപ്പടിയെ സ്ട്രൈറ് കേരള”….അയാൾ കൈ ചൂണ്ടി.
ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും. പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം. മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി. അയാളെ ചേർത്തു പിടിച്ചു ഉൻ പേരെന്ന? പാന്ധ്യൻ. മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ – എന്നായിരുന്നു വാക്കുകൾ.
ഒരു യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വരുമെന്ന് കരുതിയ സമയത്ത് വഴികാട്ടിയായി എത്തിയത് മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകൻ. ഗൂഗിൾ മാപ്പിന് കഴിയാത്തത് ഒരു ആരാധകൻ ചെയ്ത് കൊടുത്തപ്പോൾ, ഒടുവിൽ പ്രതിഫലമായി ലഭിച്ചത് മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രവും താരത്തിന്റെ ‘നമ്മ ഫ്രണ്ട്’ എന്ന സ്നേഹവാക്കുകളും.
















