ബാലഭാവനയുടെ നൂറായിരം ചില്ലകളില്‍ കാറ്റിന്റെ കരുത്തായി വീരനായകന്‍ മാരുതി. രാമായണവനസ്ഥലികളിലൂടെ സ്വയം അലയാന്‍ മുതിരുമ്പോള്‍ , ആരെല്ലാമാണ് ഹനുമാന്‍ എന്നതല്ല, ആരൊക്കെയല്ല ഹനുമാന്‍ എന്നതാണ് അതിശയം. ഉത്തമഭക്തന്‍, കരുത്തുറ്റ യോദ്ധാവ്, തന്ത്രശാലിയായ മന്ത്രി, നയതന്ത്രജ്ഞനായ ദൂതന്‍, വാക്കുകള്‍ അളന്നുപയോഗിക്കുന്ന ഭാഷാജ്ഞാനി, പണ്ഡിതന്‍ !
വില്ലുകുലച്ച വീരനുമുന്നില്‍ വരണാര്‍ഥമലയ്‌ക്കു മുന്നേ നേത്രോല്‍പലമാലയുമായി വന്നുനില്‍ക്കുന്ന മൈഥിലിയാകാം യൗവനത്തിലെ സുന്ദര രാമായണസങ്കല്‍പം.
ധര്‍മാധര്‍മചിന്തയില്‍ മനസ്സ് സ്ഫുടംചെയ്യുമ്പോള്‍ ചോദ്യശരങ്ങള്‍ ഒഴിയാതെ ആവനാഴി. വ്യാഖ്യാനിച്ചുതീരുന്നില്ല രാമായണം.
രാമകഥയുടെ രാമാനുജഭാഷ്യത്തില്‍ ഇക്കൊല്ലവും മുങ്ങിക്കുളിച്ചു മലയാളത്തിന്റെ കര്‍ക്കടകം. കാലവും കൂട്ടുനിന്നു. ദശരഥന്റെ നിസ്സഹായമായ തേങ്ങല്‍പോലെ പെയ്യാന്‍ വിങ്ങി മഴമേഘം. കണ്ണീരില്‍ മുങ്ങിയ സീതയായി മണ്ണ്. ഇടയ്‌ക്കെപ്പോഴോ വെയില്‍പുഞ്ചിരിയുടെ വില്ലു കുലച്ച് രാമന്‍.
പ്രകൃതിയും മനുഷ്യനും പാടിത്തീരുന്നില്ല. അടുത്ത കര്‍ക്കടകംവരെ അടയുകയല്ല രാമായണം. മറവിയിലല്ല എഴുത്തച്ഛനും വാല്മീകിയും. ഭക്തരും ഭാഷാകുതുകികളും പ്രാര്‍ഥനയിലാണ് : ‘വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ വാണിമാതാവേ…..’.(അവസാനിച്ചു).















