സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് ലോക്‌സഭയും രാജ്യസഭയും പാസാക്കിയതോടെ ഐക്യ കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു യുഗം പിറന്നിരിക്കുകയാണ്. ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇതുവരെ നിലനിന്നിരുന്ന കൊളോണിയല്‍ സ്പര്‍ശമുള്ള ‘കേരള’ എന്ന ആംഗലേയ നാമം, ഈ നാടിന്റെ സാംസ്‌കാരിക സവിശേഷതയിലും ഭൂപ്രകൃതിയിലും ആഴത്തില്‍ വേരോട്ടമുള്ള ‘കേരളം’ എന്ന ഔദ്യോഗിക പേരിലേക്ക് മാറും. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തില്‍ പല സംസ്ഥാനങ്ങളും സാംസ്‌കാരികത്തനിമയുള്ള പേരുകള്‍ സ്വീകരിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും കേരളത്തിന് അതിന് കഴിഞ്ഞില്ല. ഇങ്ങനെയൊരു മുഹൂര്‍ത്തത്തിന് നീണ്ട ഏഴ് പതിറ്റാണ്ടിലേറെക്കാലം കാത്തിരിക്കേണ്ടിവന്നു എന്നത് ഖേദകരമായ വസ്തുതയാണ്. കേരളത്തിന്റെ തനിമയെ ഉള്‍ക്കൊള്ളുന്ന, ഭാരതീയതയില്‍ അഭിമാനിക്കുന്ന ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ഭരണകാലത്താണ് ഇങ്ങനെയൊരു സൗഭാഗ്യം കേരളത്തെ തേടിയെത്തിയിരിക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയതു പോലെ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നു പുനര്‍നാമകരണം ചെയ്തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി-എന്‍ഡിഎ സര്‍ക്കാര്‍ മലയാളികളുടെ സ്വത്വത്തെയും സംസ്‌കാരത്തെയും ആദരിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു മാറ്റം നിര്‍ണായകവുമാണ്.
എന്നിട്ടും ഇതുമായി ബന്ധപ്പെട്ട ബില്ലിന്റെ അവതരണത്തില്‍ സഹകരിക്കാനും സമവായത്തോടെ പാസാക്കാനും കേരളം ഭരിക്കുന്ന കോണ്‍ഗ്രസും മുഖ്യപ്രതിപക്ഷമായ ഇടതു പാര്‍ട്ടികളും പാര്‍ലമെന്റില്‍ തയ്യാറാവാതിരുന്നത് ഇക്കൂട്ടരുടെ നിഷേധാത്മക സമീപനത്തിന്റെ പ്രത്യക്ഷ തെളിവാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെ അവഹേളിച്ചുകൊണ്ട് ലോക്‌സഭയുടെയും രാജ്യസഭയുടെയും വര്‍ഷകാല സമ്മേളനം മുഴുവന്‍ അലങ്കോലപ്പെടുത്തിയ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കേരളം എന്ന ഔദ്യോഗിക പേര് സ്വീകരിക്കുന്ന നടപടിക്രമങ്ങളെ ബഹിഷ്‌കരിച്ചത് ഇവിടത്തെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണ്.
തിരുവിതാംകൂറും കൊച്ചിയും മലബാറുമായി അറിയപ്പെട്ടുപോന്ന പ്രദേശങ്ങള്‍ ഐക്യകേരളമായി രൂപപ്പെട്ടതിനു ശേഷവും ‘കേരള’ എന്ന പേര്‍ ഔദ്യോഗികമായി നിലനിന്നത് മലയാളികള്‍ പലരും കൊട്ടിഘോഷിക്കുന്ന ഭാഷാഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതായിരുന്നു. ഐക്യ കേരളത്തിനുവേണ്ടി പോരാടിയ നേതാക്കളും, കേരളത്തിന്റെ മഹിമയെ വാഴ്‌ത്തിപ്പാടിയ കവികളും ഇവരുടെ പിന്മുറക്കാരും ജീവിച്ചിരുന്ന കാലത്തും ‘കേരള’ മാറ്റമില്ലാതെ തുടര്‍ന്നു. ഭാരതീയ വിചാര കേന്ദ്രം ചിങ്ങം ഒന്ന് മലയാള ഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയത് സാംസ്‌കാരികമായ തിരിച്ചറിവിനെ അടയാളപ്പെടുത്തുന്നതായിരുന്നു. ഇടക്കാലത്ത് മലയാള ഭാഷാ സംരക്ഷണത്തിനായി വാരാചരണവും മറ്റും സജീവമായിരുന്നെങ്കിലും പില്‍ക്കാലത്ത് ഈ താല്‍പ്പര്യം കെട്ടുപോയി. ഭാരതീയ വിചാര കേന്ദ്രവും തപസ്യ കലാസാഹിത്യ വേദിയും ബാലഗോകുലവും മാത്രമാണ് മലയാളത്തിന്റെ മണ്ണും വിണ്ണും വീണ്ടെടുക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചത്.
ഔദ്യോഗികമായി ‘കേരളം’ നിലവില്‍വരണമെന്ന് ആഗ്രഹിക്കുകയും, അതിനുവേണ്ടി പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരുന്നതിന് തീവ്രമായി ആഗ്രഹിക്കുകയും ചെയ്ത പ്രസ്ഥാനമാണ് തപസ്യ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍കയ്യെടുത്ത് നടത്തിയ ശ്രമത്തില്‍, കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ ദല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായാണ് പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയത്. സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ഒരു പ്രമേയം പിണറായി വിജയന്റെ ഭരണകാലത്ത് നിയമസഭ പാസാക്കിയെങ്കിലും അവരുടെ മറ്റ് പല പ്രവൃത്തികളെയും പോലെ ഇതിനും വിഘടന വാദത്തിന്റെ സ്വരമാണ് ഉണ്ടായിരുന്നത്. നമ്മുടെ നാട് ‘കേരളം’ ആകുന്ന ബില്ലിനോട് പാര്‍ലമെന്റില്‍ നിസ്സഹരിച്ചതിലൂടെ ദേശീയ മുഖ്യധാരയോട് കലഹിക്കുന്ന ഇക്കൂട്ടരുടെ മനോഭാവം ഒന്നുകൂടി വ്യക്തമാവുകയും ചെയ്തു. കേരളമെന്ന പേര്‍ കേട്ടാല്‍ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളില്‍ എന്ന വരികള്‍ ആവര്‍ത്തിച്ച് ‘അല്‍ ഖേരള’ത്തിനുവേണ്ടി വാദിക്കുന്ന ഇക്കൂട്ടരുടെ തനിനിറം രാജ്യസഭാംഗം സി.സദാനന്ദന്‍ മാസ്റ്റര്‍ തുറന്നു കാട്ടുകയും ചെയ്തു. കേരളമെന്ന പേര്‍ കേട്ടാല്‍ ചോരതിളയ്‌ക്കേണ്ടത് ഭാരതം എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അഭിമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഈ മനോഭാവവും വികാരവും അന്യമായവരാണ്:’കേരളം’ ആകുന്നതിനോട് പാര്‍ലമെന്റില്‍ സഹകരിക്കാതിരുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇതിന് കണക്ക് ചോദിക്കും.
















