
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ വെള്ളവും ചെളിയും ഇരച്ചുകയറി ഏഴ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
പീപ്പൽകോട്ടി മേഖലയിലെ തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെൻ്റ് കോർപറേഷന്റെ (ടിഎച്ച്ഡിസി) പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ് (എച്ച്സിസി) നിർമാണ ചുമതല. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 22 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. ഇതിൽ 20 പേരെ പുറത്തെത്തിച്ചു. ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ 13 പേർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫിസിൽ നിന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. തുരങ്കത്തിൽ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. പീപ്പൽകോട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലേക്കോ ഋഷികേശിലേക്കോ മാറ്റുന്നതിനായി ഹെലികോപ്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വിവരങ്ങൾ അതത് മുഖ്യമന്ത്രിമാരെ അറിയിച്ചതായും പുഷ്കർ സിങ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അപകടവിവരം അറിഞ്ഞയുടൻ പൊലീസ്, സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആർഎഫ്), കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്) തുടങ്ങിയവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രുദ്രപ്രയാഗിൽ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) പീപ്പൽകോട്ടിയിലേക്ക് തിരിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) കരസേനയും സ്ഥലത്തുണ്ട്. ജില്ല മജിസ്ട്രേറ്റ് ഗൗരവ് കുമാർ നേരിട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറി ആനന്ദ് വർധനും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൂടുതൽ സേനയെ വിന്യസിക്കാൻ തയാറാണെന്ന് ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു.
ജോഷിമഠിൽ നിന്നുള്ള 20 അംഗ ഗർവാൾ സ്കൗട്ട്സ് സംഘവും ഡോഗ് സ്ക്വാഡും തിരച്ചിലിനായി എത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ യന്ത്രം വെള്ളത്തിൽ കേടായത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചതായി ടിഎച്ച്ഡിസി പ്രൊജക്ട് മേധാവി അജയ് വർമ പറഞ്ഞു. തുടർന്ന് മറ്റ് മാർഗങ്ങളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്.