കോഴിക്കോട്: സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു. 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്തെത്തി. വാർത്ത പു റത്തു വന്നതോടെ മയ്യിൽ സ്വദേശി നാസര്‍ എന്നയാൾ ഒമ്പത് വർഷം മുമ്പ് നിക്ഷേപിച്ച പണം അദ്ദേഹത്തിന് തിരികെ കിട്ടി. നിക്ഷേപതുക തിരികെ കിട്ടാൻ വേണ്ടി നാസർ ടി.കെ ഗോവിന്ദന് എംഎല്‍എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് നിക്ഷേപകർ പറയുന്നു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.ഇസ്ലാമിക നിയമമായ ശരീഅത്ത് അനുസരിച്ച്, പലിശ രഹിതമായി പ്രവത്തിക്കുന്ന സാമ്പത്തിക ഇടപാട് സംവിധാനമാണ് ഇസ്ലാമിക ബാങ്കിംഗ് എന്ന ഈ സംരംഭം 2017 ഡിസംബറിലാണ് സിപിഎം തുടങ്ങുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ചീഫ് പ്രമോട്ടറായി അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന എം ഷാജറിനെയും നിയോഗിച്ചു.
മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്ന രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് സിപിഎം ഈ ബാങ്ക് തുടങ്ങിയത്. ബീഫ് കയറ്റുമതിയുള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപം സ്വീകരിച്ച് ഓഫീസൊക്കെ തുറന്നെങ്കിലും വൈകാതെ പൂട്ട് വീണു. വര്‍ഷം ഒമ്പത് കഴിഞ്ഞിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വരവ്-ചെലവ് കണക്കും എവിടെയും അവതരിപ്പിച്ചിട്ടില്ല.
ഭരണ സമിതി ആരെന്നോ എന്തെന്നോ പോലും ഇപ്പോള്‍ വ്യക്തമല്ലെന്നും സിപിഎം നേതാക്കളെ ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും നിക്ഷേപകനായ നാസര്‍ പറഞ്ഞു. പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് എം ഷാജര്‍ അറിയിച്ചു.
















