Kerala

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: 200 രൂപയുടെ മീനിന് 300 രൂപ ഈടാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയിലേക്ക് മാറിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വൈരംകോട് സ്വദേശികള്‍ക്കെതിരയാണ് കേസ്. കുറ്റിപ്പുറം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലില്‍ അടിയുണ്ടായത്. കുറ്റിപ്പുറത്തെ ‘ചോറും മീനും’ റെസ്റ്ററന്റിലാണ് ഭക്ഷണത്തിന്റെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

തടയാന്‍ ചെന്ന ജീവനക്കാരെ മര്‍ദിച്ചു എന്ന് ആരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്. അക്രമത്തില്‍ ജീവനക്കാര്‍ക്ക് ചുണ്ടിനും താടിയെല്ലിനും കണ്ണിനും പരിക്കേറ്റുവെന്ന് പരാതിയില്‍ പറയുന്നു.

മീന്‍ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞ ശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ റെസ്റ്ററന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് നിലവിളിച്ചോടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. പ്രതികള്‍ നേരത്തെയും ഹോട്ടലില്‍ വന്ന്ു പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഉടമ പറയുന്നു. അതേസമയം, കൃത്യമായ വില ഉപഭോക്താക്കളെ അറിയിക്കുന്ന രീതിയില്‍ മെനുവില്‍ രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നില്ലെന്ന ആക്ഷേപം ഹോട്ടലിനെതിരെ ഉണ്ട്.

Recent Posts