എറണാകുളം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയുടെ ഫര്‍മാന്‍ എന്ന മഹാരാഷ്‌ട്ര സ്വദേശിയായ മുസ്ലിം വിവാഹം ചെയ്തതിനെ ലവ് ജിഹാദെന്ന് വിളിച്ചതിന് വിഎച്ച്‌പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുംഭമേളയിലെ ഈ പെണ്‍കുട്ടി തന്നെ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വിഎച്ച്‌പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്. ലവ് ജിഹാദ് നടത്തി തട്ടിക്കൊണ്ടുപോയെന്ന് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. “പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഒരു മുസ്ലിം യുവാവാണെന്ന കാരണത്താല്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആ വിവാഹം നടത്തിക്കൊടുക്കുന്നു. ഇതാണ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ലവ് ജിഹാദ്. ഇതാണ് യഥാര്‍ത്ഥ കേരളസ്റ്റോറി”- ഹിന്ദു ഐക്യവേദിയുടെ ആര്‍.വി. ബാബുവും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.
കേരളത്തില്‍ ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നീക്കമാണ് മറുവിഭാഗം നടത്തുന്നത്. ഇതിന് പിന്നില്‍ ചില മതമൗലിക സംഘടനകളുടെ ആസൂത്രിത നീക്കമുണ്ടെന്ന് കരുതുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച കേരള സ്റ്റോറി എന്ന സിനിമയുടെ ഒന്നാം ഭാഗം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വലിയ എതിര്‍പ്പായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ആരോപിച്ചതിന് ക്രിസ്ത്യന്‍ സംഘടനയായ കാസയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. ലവ് ജിഹാദും നര്‍കോടിട്ക് ജിഹാദും കേരളത്തില്‍ യാഥാര്‍ത്ഥ്യമാണെന്ന് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് 2021ല്‍ ശക്തമായി ആരോപണമുന്നയിച്ചിരുന്നു.
കുംഭമേള പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞില്ലെന്നുാണ് അനില്‍ വിളയില്‍ ആരോപിച്ചത്. പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം 16 വയസ്സേ പെണ്‍കുട്ടിക്കുള്ളൂ എന്നും അനില്‍ വിളയില്‍ ആരോപിച്ചിരുന്നു. നേരത്തെ ഈ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മേയ് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്റ്റേഷന്‍ എസ്‌എച്ച്‌ഒക്ക് നിര്‍ദേശം നല്‍കി. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹരജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജാണ് ഹരജി നല്‍കിയത്. എം.വി ഗോവിന്ദനെ കൂടാതെ വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
മാര്‍ച്ച് 11നായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്‌ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായും അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.
അതേ സമയം ഈ പെണ്‍കുട്ടിക്ക് 18 തികഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തില്‍ വന്നിട്ടും ഈ പെണ്‍കുട്ടിയെ വിട്ടുകൊടുത്തിരുന്നില്ല. ഒരു മാസം ഗര്‍ഭിണിയായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഭര്‍ത്താവായ ഫര്‍മാന്‍ പ്രതികരിച്ചത്. വിവാഹ ശേഷം ഫര്‍മാനും പെണ്‍കുട്ടിയും ഒളിവിലാണ്.
















