Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മതപരമായ അജണ്ട നടപ്പാക്കുകയാണെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെട്ടു. ഒന്നിനുപിറകെ ഒന്നായി ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയിലാണല്ലോ യുഡിഎഫ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിലെ കടുത്ത അധികാര വടംവലിക്കിടെ വി.ഡി. സതീശന് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത് മുസ്ലിംലീഗിന്റെ കടുംപിടിത്തം കൊണ്ടാണ്. മതമാണ് മതമാണ് മതമാണ് പ്രശ്നമെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ലീഗ് നേതാവ് കെ.എം. ഷാജിയെ മന്ത്രിയാക്കിയതും, ആവശ്യപ്പെട്ട വകുപ്പുകള്‍ അവര്‍ക്ക് നല്‍കിയതും ഭരണം തങ്ങളുടെ വരുതിയില്‍ ആയിരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ പരസ്യ പ്രഖ്യാപനത്തിന് തുല്യമായിരുന്നു. ഉന്നത വിദ്യാഭ്യാസം ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ച പല വകുപ്പുകളിലും മത താല്‍പര്യമുള്ളവരെ പ്രതിഷ്ഠിച്ച് ലീഗും ജമാഅത്തെ ഇസ്ലാമിയും പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നു.

ഇത്തരം നടപടികള്‍ക്ക് കോണ്‍ഗ്രസ് കീഴടങ്ങിയതും, സിപിഎമ്മും പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിക്കാതിരുന്നതും മുസ്ലിം ലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും അധര വ്യായാമം നടത്തുന്ന മുഖ്യമന്ത്രി സതീശന്‍ മുസ്ലിം ലീഗിലൂടെ പ്രത്യക്ഷമായും ജമാഅത്തെ ഇസ്ലാമിയിലൂടെ പരോക്ഷമായും ഇസ്ലാമിക മതമൗലികവാദികള്‍ ഭരണത്തില്‍ ഇടപെടുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.

സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്നും, അങ്ങനെ ചെയ്യാതിരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നുമുള്ള നിയമം പ്രാബല്യത്തില്‍ വന്നിട്ടും അംഗീകരിക്കില്ലെന്ന മുസ്ലിംലീഗിന്റെയും ലീഗ് മന്ത്രിമാരുടെയും പരസ്യപ്രഖ്യാപനം രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വന്ദേമാതരം സംബന്ധിച്ച നിയമം പാലിക്കണമെന്ന് ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കാന്‍ പോലും മുഖ്യമന്ത്രി തയാറല്ല. ചീഫ് സെക്രട്ടറിക്കെതിരെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന ലീഗ്, മന്ത്രി കെ. മുരളീധരനെപ്പോലുള്ളവരെ രംഗത്തിറക്കി പിന്തുണ വര്‍ദ്ധിപ്പിക്കുകയുമാണ്. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത പാലിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്.

മഞ്ചേശ്വരം ഉപജില്ലയിലെ സ്‌കൂളുകളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫ്രീഡം ക്വിസ് മത്സരത്തില്‍ വീര സവര്‍ക്കറുടെ ജീവിതത്തെക്കുറിച്ചുള്ള വിവരം ഉള്‍പ്പെടുത്തിയതിനെതിരായ നടപടി മുസ്ലിം ലീഗിന്റെ ദേശവിരുദ്ധ മനോഭാവത്തിന് തെളിവാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ നീക്കം ലീഗിന്റെ വര്‍ഗീയ മുഖം മറനീക്കി പുറത്തുകൊണ്ടുവരികയാണ്. സ്മാരക സ്റ്റാമ്പ് പുറത്തിറക്കി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും ആദരിച്ചിരുന്ന സവര്‍ക്കറോടുള്ള ലീഗിന്റെ വിദ്വേഷത്തിന് കുടപിടിക്കുകയാണ് മുഖ്യമന്ത്രി സതീശന്‍ ചെയ്യുന്നത്.

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ പ്രക്ഷോഭത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേരളത്തില്‍ കടുത്ത വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം ലീഗിന്റെയും പ്രേരണയുള്ളതായി കരുതപ്പെടുന്നു. ഭരണത്തിലെ സ്വാധീനം ഇത്തരം കാര്യങ്ങള്‍ക്ക് ഇവര്‍ മടിയില്ലാതെ ഉപയോഗിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ ഹിന്ദുവിരുദ്ധമാക്കാനും ഇസ്ലാമികവല്‍ക്കരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ലീഗ് പൂര്‍ണമായി ഏറ്റെടുത്തിരിക്കുന്നു.

ഭരണതലത്തില്‍ മുസ്ലിം ലീഗ് ഇത് ചെയ്യുമ്പോള്‍ ഭരണത്തിന് പുറത്ത് ഇതിനുവേണ്ടി നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ രംഗത്തിറക്കുകയും ചെയ്യുന്നു. ലീഗിനെ ആശ്രയിച്ചാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ് എന്നതിനാല്‍ ഈ താലിബാന്‍ വത്കരണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിന്നുകൊടുക്കുകയാണ്. അധികാരത്തില്‍ നിന്ന് പുറത്തായിട്ടും ജിഹാദി ശക്തികളുമായി സഹകരിക്കുകയും, മുസ്ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മും ഇടതുമുന്നണി ഘടകകക്ഷികളും ഇക്കാര്യത്തില്‍ യുഡിഎഫിനോട് മത്സരിക്കാനാണ് ശ്രമിക്കുന്നത്. വളരെ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണിത്.

Recent Posts