India

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച തമിഴ് മാസിക കുമുദം റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ അടക്കം മൂന്ന് പേര്‍ക്ക് അറസ്റ്റ് വാറണ്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോയമ്പത്തൂര്‍ :ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച തമിഴ് മാസിക കുമുദം റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ അടക്കം മൂന്ന് പേര്‍ക്ക് അറസ്റ്റ് വാറണ്ട്. കേസില്‍ പല തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് തിരുപ്പൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

പബ്ലിഷര്‍ എം സെല്‍വരങ്കന്‍, എഡിറ്റര്‍ എസ് ഇളങ്കോവന്‍, പ്രിന്റര്‍ എസ് പാല്‍ ആന്റണി രാജ് എന്നിവരെയാണ് ജസ്റ്റിസ് സെന്തില്‍ രാജ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.അവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്കിയിട്ടുണ്ട്.

ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കുമുദത്തില്‍ സോലൈ എന്നയാളെഴുതിയ ‘ഇന്ത്യന്‍ താലിബാന്‍’ എന്ന ലേഖനം 2009 മാര്‍ച്ച് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. സ്ത്രീകളെ അടിമകളാക്കുന്ന താലിബാന്‍ രീതികളാണ് ഇവിടെ ആര്‍എസ്എസും ബിജെപിയും ചെയ്യുന്നത് എന്നതടക്കം നിരവധി മോശം പരാമര്‍ശങ്ങള്‍ ലേഖനത്തിലുണ്ടായിരുന്നു.

ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സി.കെ. ദണ്ഡപാണി തിരുപ്പൂര്‍ ജെ.എം.-1 കോടതിയില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. 1925 മുതല്‍ സേവനം മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിനെ സ്ത്രീവിരുദ്ധരും ഭീകരവാദികളായും ചിത്രീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് തിരുത്ത് പ്രസിദ്ധീകരിക്കണമെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എഴുത്തുകാരന്‍ സോലൈ, മാസികയുടെ പബ്ലിഷര്‍ എം സെല്‍വരങ്കന്‍, എഡിറ്റര്‍ എസ് ഇളങ്കോവന്‍, പ്രിന്റര്‍ എസ് പാല്‍ ആന്റണി രാജ്, ഷെയര്‍ ഹോള്‍ഡര്‍മാരായ എ ജവഹര്‍ പഴനിയപ്പന്‍, എ കോതൈ എന്നിവരെയാണ് പ്രതി ചേര്‍ത്തിരുന്നത്.

ഇതില്‍ ജവഹര്‍ പഴനിയപ്പന്‍, കോതൈ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ച് കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. മറ്റുള്ളവര്‍ക്കെതിരെ കേസ് തുടരാന്‍ കോടതി ഉത്തരവിട്ടു. സോലൈ 16 വര്‍ഷമായി തുടരുന്ന വിചാരണ വേളയില്‍ തന്നെ മരണപ്പെട്ടു.

 

Recent Posts