തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും പന്ത്രണ്ടാം സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ സജീറാണ് ഇവ തിരിച്ചറിഞ്ഞത്.അപകടം നടന്ന ശേഷമാണ് താന്‍ സംഭവസ്ഥലത്തെത്തിയതെന്നതിനാല്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം സംഭവിച്ചത് എങ്ങനെയെന്നോ കണ്ടിട്ടില്ലെന്നും സാക്ഷി വിചാരണ നടക്കുന്ന തിരുവനന്തപുരം നാലാം അഡിഷണല്‍ സെഷന്‍സ് കോടതിയെ അറിയിച്ചു.
കേസില്‍ ഇതുവരെ 12 സാക്ഷികളെയാണ് വിസ്തരിച്ചത് .അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി സുഹൃത്ത് ഡോ അനീഷ് രാജ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചിരുന്ന രക്തം പുരണ്ട ടി-ഷര്‍ട്ടും ജീന്‍സും പിന്നീട് പൊലീസിന് എടുത്തുനല്‍കിയത് ഐ.എ.എസ് അക്കാഡമിയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സഹപാഠി ആയിരുന്ന അമരീന്ദ്ര സിംഗാണ്. പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും കോടതിയില്‍ മൊഴി നല്‍കി. പൊലീസിന് നല്‍കിയ അതേ വസ്ത്രങ്ങള്‍ തന്നെയാണോ ഇപ്പോള്‍ കോടതിയില്‍ ഉള്ളത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓര്‍മയില്ല എന്നാണ് രണ്ടുപേരും മറുപടി നല്‍കിയത്.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെടുന്നത്.















