ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞവീട്ടിൽ സയ്യിദ് സഫ്വാൻ (23) പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സഫ്വാനെ അറസ്റ്റ് ചെയ്തത്. കേസിലെ പത്താം പ്രതിയാണ് ഇയാൾ.
കാളറം കിഴുത്താണി സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കണോമിക് ടൈംസ് പത്രത്തിൽ വന്ന ഷെയർ ട്രേഡിങ് പരസ്യം കണ്ടാണ് പരാതിക്കാരൻ തട്ടിപ്പുസംഘത്തിന്റെ വലയിലായത്. തുടർന്ന് ഇയാളെ പ്രതികൾ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. ഗ്രൂപ്പ് അഡ്മിൻമാർ ദിവസങ്ങളോളം വെബ്സൈറ്റ് ലിങ്കുകളും നിക്ഷേപവുമായി ബന്ധപ്പെട്ട നിർദേശങ്ങളും പരാതിക്കാരന് അയച്ചുനൽകുകയായിരുന്നു.
2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ കൈമാറിയെന്നാണ് പരാതി. എന്നാൽ നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിൽനിന്ന് ലഭിക്കുമെന്ന് പറഞ്ഞ ലാഭവിഹിതമോ പിന്നീട് തിരികെ ലഭിച്ചില്ല. തട്ടിപ്പുസംഘത്തിലെ ഏഴാം പ്രതിയായ വയനാട് വെത്തിരി സ്വദേശി ഷനൂഥിന്റെ ബാങ്ക് അക്കൗണ്ടിലേക്കും 20 ലക്ഷം രൂപ കൈമാറിയിരുന്നു. ഷനൂഥിനെ കഴിഞ്ഞ വർഷം ജൂണിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ, ബന്ധുവായ സയ്യിദ് സഫ്വാന്റെ നിർദേശപ്രകാരമാണ് 20 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
തുടർന്ന് സഫ്വാനെ കേസിൽ പ്രതിചേർത്ത് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇയാൾ നൽകിയ ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 10 ദിവസത്തിനകം ഹാജരാകണമെന്നും ഹാജരാകാത്തപക്ഷം അറസ്റ്റ് ചെയ്യാമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിനിടെ കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സഫ്വാനെ അധികൃതർ തടഞ്ഞത്.
വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതിനെ തുടർന്ന് അന്വേഷണസംഘം വിമാനത്താവളത്തിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഇതുവരെ 10 പ്രതികളെയാണ് പോലീസ് പിടികൂടിയത്. തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എ. അഷറഫ്, ജി.എസ്.ഐ. പി.എസ്. സുജിത്ത്കുമാർ, ജി.എ.എസ്.ഐ. എ.കെ. മനോജ്, സി.പി.ഒ. പവിത്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
















