തിരുവനന്തപുരം: അര്‍ജുന്‍ ആയങ്കിയെ പിടിക്കാനെന്ന പേരില്‍ വന്‍ പ്രചാരണത്തോടെ നടത്തിയ പ്രഹസനത്തില്‍ നാണംകെട്ട് പോലീസ്. കേവലമൊരു സിപിഎം ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ വേണ്ടിമാത്രം യുദ്ധാന്തരീക്ഷമൊരുക്കേണ്ടിവന്നതില്‍ പോലീസിനുള്ളില്‍ത്തന്നെ അതൃപ്തി പുകയുന്നു. പിടിച്ചുപറിയും കൂലിത്തല്ലും തൊഴിലായി കൊണ്ടുനടക്കുന്ന ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചിട്ടും നടപടിയെടുക്കാതെ നാണംകെടേണ്ടിവന്നതിന്റെ ജാള്യത മറയ്‌ക്കാനായിരുന്നു കാടിളക്കിയുള്ള നാടകമെന്നാണ് പുറത്തുവരുന്ന വിവരം.
ആയങ്കിയെ പിടിക്കാന്‍ ഒരു എഡിജിപിയെയും 38 ഉന്നത ഉദ്യോഗസ്ഥരേയുമാണ് അണിനിരത്തേണ്ടിവന്നത്. ഇത് പോലീസിന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍പോലും രഹസ്യമായി സമ്മതിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് പോലീസുകാരെയാണ് രംഗത്തിറക്കിയത്.
ഇത്രയുമൊക്കെയായിട്ടും പലതവണ കൈയെത്തും ദൂരത്തുനിന്ന് ആയങ്കി പോലീസിനെ വെട്ടിച്ചുകടന്നതും വലിയ നാണക്കേടായി. പോലീസിനുള്ളില്‍ നിന്നുതന്നെ ആയങ്കിക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയെന്ന സംശയവും ഉയര്‍ന്നു. എട്ട് ജില്ലകളില്‍ രാവും പകലും പോലീസ് പരക്കംപാഞ്ഞെങ്കിലും ഒടുവില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ നല്‍കിയ വിവരം വച്ചാണ് പിടികൂടാനായത്.
ഇത്രയുമൊക്കെയായിട്ടും എന്തോ വലിയ കാര്യം ചെയ്തതായി ആഭ്യന്തരവകുപ്പും പോലീസ് നേതൃത്വവും മേനി നടിക്കുകയാണ്. കാടിളക്കി നടത്തിയ പൊറാട്ടുനാടകത്തിന്റെ നാണക്കേടിലാണ് ആഭ്യന്തര വകുപ്പ്.
















