
മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
ന്യൂദല്‍ഹി: ആറാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ ഫ്രാന്‍സിനൊപ്പം നേരിട്ട പങ്കാളിയാകാന്‍ ഒരുങ്ങുന്നു. ഇതോടെ പ്രതിരോധ സാങ്കേതിക മത്സരത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ മുൻനിരയിലേക്ക് ഉയരുകയാണ്. ചൈനയ്‌ക്ക് ജെ20 എന്ന അഞ്ചാം തലമുറ വിമാനമുള്ളപ്പോള്‍ റഫാല്‍ എന്ന 4.5 തലമുറ വിമാനം മാത്രമുള്ള ഇന്ത്യ യുദ്ധവിമാനശേഷിയുടെ കാര്യത്തില്‍ ഒരു വന്‍കുതിപ്പിന് ഒരുങ്ങുകയാണ്.
ഫ്രാൻസ് നേതൃത്വം നല്‍കുന്ന അത്യാധുനിക ഭാവിയുദ്ധ വ്യോമസംവിധാന (ഫ്യൂച്ചർ കോംബാറ്റ് എയർ സിസ്റ്റം-FCAS) പദ്ധതിയില്‍ സഹകരിക്കുന്നതിന് ഇന്ത്യയും ചർച്ചകള്‍ ആരംഭിച്ചെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് പുതിയ വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു. ഈ സഹകരണം യാഥാർഥ്യമായാല്‍ ഇന്ത്യയുടെ വ്യോമശക്തി മാത്രമല്ല, പ്രതിരോധ സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തതയും വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
എന്താണീ ആറാം തലമുറ യുദ്ധവിമാനം?
ആറാം തലമുറ യുദ്ധവിമാനങ്ങള്‍ പുതിയൊരു ലോകമാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ അമേരിക്കയുടെ എഫ് 35, ചൈനയുടെ ജെ-35 എന്നിവയെ അപേക്ഷിച്ച് ആറാം തലമുറ യുദ്ധവിമാനത്തില്‍ എത്തുമ്പോള്‍ തികച്ചും ആധുനികമായ സാങ്കേതികസംവിധാനമാണ് അതില്‍ ഒരുങ്ങുന്നത്. എല്ലാ ദിശകളില്‍ നിന്നുമുള്ള സ്റ്റെല്‍ത്ത് ശേഷി എന്നാണ് ആറാം തലമുറ യുദ്ധവിമാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. അതായത് റഡാറുകള്‍ക്ക് അടയാളപ്പെടുത്താന്‍ പറ്റാത്ത സാങ്കേതികവിദ്യയാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഇതിലെ ആക്രമണ സംവിധാനങ്ങളെല്ലാം എഐ (ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്) ആണ് നിയന്ത്രിക്കുക. റഡാർ സംവിധാനങ്ങള്‍ അത്യാധുനികമാണ്. ഇതിനെ ശത്രുവിന്റെ ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ പഴയതുപോലെ കൈനറ്റിക് തോക്കുകളല്ല ഉണ്ടായിരിക്കുക. പകരം ഡയറക്ടഡ് എനർജി ആയുധങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ഹൈ എനര്‍ജി സോളിഡ് സ്റ്റേറ്റ് ലേസറുകളും ഹൈപവേഡ് മൈക്രോവേവ് സംവിധാനങ്ങളുമാണ്. ഇതില്‍ അടങ്ങിയിരിക്കുന്നത്. വിശ്വസ്ത വിങ്മാൻ എന്ന ഒരു സംവിധാനം ആറാം തലമുറ യുദ്ധവിമാനത്തില്‍ ഉണ്ടാകും. ആറാം തലമുറയുദ്ധവിമാനം പൈലറ്റുള്‍പ്പെടെ ഉള്ള സംവിധാനമാണെങ്കില്‍ വിശ്വസ്ത വിങ്മാന്‍ എന്നത് എഐയുടെ സഹായത്തോടെ ആറാം തലമുറ യുദ്ധവിമാനത്തിനൊപ്പം പറക്കുന്ന ആളില്ലാ വിമാനമായിരിക്കും. ശത്രുവിന്റെ ആക്രമങ്ങളില്‍ നിന്നും പൈലറ്റിരിക്കുന്ന ഒറിജിനല്‍ യുദ്ധവിമാനത്തെ രക്ഷിക്കുക എന്നതത് വിശ്വസ്ത വിങ്മാന്റെ കടമയാണ്. ഇത് സാധാരണ ഒരു ഡ്രോണ്‍ പോലെയല്ല. ഇതിന് മുന്നോട്ടുള്ള യാത്ര നിശ്ചയിക്കുന്നതിന് ഇതിനകത്ത് തന്നെ എഐയില്‍ പ്രവര‍്ത്തിക്കുന്ന സംവിധാനമുണ്ട്. ആറാം തലമുറയുദ്ധവിമാനത്തിന്റെ മറ്റൊരു സവിശേഷത അതിന്റെ സൈബര്‍ യുദ്ധശേഷിയാണ്. ശത്രുവിന്റെ ഹാക്കിംഗില്‍ നിന്നും ജാമിംഗില്‍ നിന്നും രക്ഷനേടല്‍ മാത്രമല്ല ഈ സൈബര്‍ സംവിധാനത്തിന്റെ പ്രത്യേകത. പ്രതിരോധം മാത്രമല്ല, ആക്രമണശേഷിയും കൂടിയുള്ള സൈബര്‍ സംവിധാനമായിരിക്കും ഇതിനുള്ളില്‍. ശത്രുവിന്റെ വാര്‍ത്താവിനിമയശൃംഖലയിലേക്ക് നുഴഞ്ഞുകയറ്റം നടത്താനും ശത്രു കമാന്‍റ് സംവിധാനങ്ങളെ തകര്‍ക്കാനും ശത്രുവിന്റെ സൈബര്‍ സംവിധാനങ്ങളിലേക്ക് അപകടകാരികളായ വൈറസുകളുള്‍പ്പെട്ട ഡാറ്റാ പേക്കറ്റുകള്‍ അയയ്‌ക്കാനും കഴിവുണ്ട്. അങ്ങിനെ ഭാവിയിലെ വ്യോമയുദ്ധത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന സവിശേഷതകളാണ് ഇവയില്‍ പ്രതീക്ഷിക്കുന്നത്.
ആറാം തലമുറയുദ്ധവിമാനരംഗത്ത് മുന്‍പേ ചുവടുവെച്ച് രാജ്യങ്ങള്‍
അമേരിക്കയുടെ ആറാം തലമുറ വിമാനം F-47ആണ്. വാസ്തവത്തില്‍ 2014ലേ അമേരിക്ക ഒരു ആറാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങിയിരുന്നു. എഫ്-22 റാപ്റ്റര്‍ എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പിന്മുറക്കാരനായാണ് അമേരിക്ക അവരുടെ ആറാം തലമുറ യുദ്ദവിമാനത്തെക്കുറിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ചാം തലമുറ വിമാനമായിരുന്നു അമേരിക്കയുടെ എഫ്-22 റാപ്റ്റര്‍. എഫ് 22 റാപ്റ്റര്‍ ഒരു സ്പെഷ്യലൈസ്ഡ് യുദ്ധവിമാനമായതിനാല്‍ ആണ് കുറെക്കൂടി വ്യാവസായികാടിസ്ഥാനത്തില്‍ കൂട്ടമായി നിര്‍മ്മിക്കാന്‍ പാകത്തില്‍ വില അല്‍പം കുറഞ്ഞ എഫ് 35 എന്ന മറ്റൊരു അഞ്ചാം തലമുറ യുദ്ധവിമാനം അമേരിക്ക വികസിപ്പിച്ചത്. 2028ല്‍ ആറാം തലമുറയുദ്ധവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടത്താനാണ് അമേരിക്ക ആലോചിച്ചു വരുന്നത്.
ചൈന ജെ-29 എന്ന അഞ്ചാം തലമുറ വിമാനത്തിന് ശേഷം J-36, J-50 എന്നിവയുടെ പരീക്ഷണത്തിലാണ്. റഷ്യ മിഗ് 41 എന്ന പേരില്‍ ഒരു ആറാം തലമുറ യുദ്ധവിമാനം നിര്‍മ്മിച്ചുവരുന്നു. ഉക്രൈനുമായുള്ള യുദ്ധസാഹചര്യങ്ങളില്‍ ഈ പദ്ധതി ഒട്ടേറെ സാമ്പത്തിക, വ്യാവസായിക പ്രതിസന്ധികള്‍ നേരിടുകയാണ്. ചെലവേറിയ പദ്ധതിയായതിനാല്‍ പല രാജ്യങ്ങളും തമ്മില്‍ സംയുക്തമായി സഹകരിച്ചാണ് ഈ ആറാം തലമുറ യുദ്ധവിമാനങ്ങള്‍ സൃഷ്ടിക്കുന്നത്. യുകെയും ഇറ്റലിയും ജപ്പാനും കൂടി സഹകരിച്ചാണ് ഒരു ആറാം തലമുറ യുദ്ധവിമാനം നിര്‍മ്മിച്ചുവരുന്നത്. ഗ്ലോബല്‍ കോംബാറ്റ് എയര്‍ പ്രോഗ്രാം അഥവാ ജിസിഎപി എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതുപോലെയുള്ള മറ്റൊരു ആറാം തലമുറ യുദ്ധവിമാനത്തിനുള്ള സംയുക്ത സംരംഭമായിരുന്നു ഫ്രാന്‍സും ജര്‍മ്മനിയും സ്പെയിനും ചേര്‍ന്നുള്ള ഫ്യൂച്ചര്‍ കോംബാറ്റ് എയര്‍ സിസ്റ്റംസ് അഥവാ എഫ് സിഎസി. ഈ പദ്ധതിയില്‍ നിന്നും ജര്‍മ്മനി പല കാരണങ്ങളാല്‍ പിന്‍വാങ്ങിയിരിക്കുകയാണ്. ഇതോടെയാണ് ജര്‍മ്മനിക്ക് പകരം കൂടുതല്‍ വിശ്വസ്ത പങ്കാളിയായ ഇന്ത്യയെ കൂടെക്കൂട്ടാന്‍ ഫ്രാന്‍സ് ആലോചിക്കുന്നത്. ഇരുവരും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ലോകശക്തികള്‍ ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കാന്‍ ശതകോടികള്‍ വാരിവലിച്ചെറിയുകയാണ്. ഈ സാഹചര്യത്തില്‍ ഫ്രാൻസുമായി കൈകോർക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്. ഇന്ത്യയെ ആഗോള പ്രതിരോധ സാങ്കേതിക മത്സരത്തില്‍ മുൻനിരയിലേക്ക് ഉയർത്തുന്ന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.
ഇന്ത്യ അതിവേഗം ആറാം തലമുറ യുദ്ധവിമാനത്തിലേക്കെത്തുമോ?
പ്രതിരോധ മന്ത്രാലയം പാർലമെന്‍റില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടി പ്രകാരം, ഫ്രാൻസ് നയിക്കുന്ന FCAS പദ്ധതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തുകയാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ജൂണില്‍ നൈസില്‍ നടന്ന കൂടിക്കാഴ്ചയോടെയാണ് ഈ പുതിയ പ്രതിരോധ സഹകരണത്തിന് കൂടുതല്‍ വേഗം ലഭിച്ചത്. നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ സഹ-രൂപകല്‍പ്പന, സഹ-വികസനം, സഹ-ഉല്‍പ്പാദനം എന്നിവയ്‌ക്ക് ഇരുരാജ്യങ്ങളും മുൻഗണന നല്‍കാൻ തീരുമാനിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ആറാം തലമുറ യുദ്ധവിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ 2028-29 കാലയളവില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ അധികം കാലതാമസം കൂടാതെ ഇന്ത്യ ആറാം തലമുറ യുദ്ധവിമാനത്തിലേക്കെത്തും. അതേ സമയത്താണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പദ്ധതിയും നിർണായക ഘട്ടത്തിലെത്തുമെന്ന് കരുതപ്പെടുന്നത്.
ഇന്ത്യയുടെ പ്രതിരോധമുഖച്ഛായ മാറ്റുന്ന ഇന്ത്യ-ഫ്രാന്‍സ് പങ്കാളിത്തം
പ്രതിരോധരംഗത്ത് ഫ്രാന്‍സുമായി വര്‍ഷങ്ങളായി ഇന്ത്യ സഹകരിച്ച് വരികയാണ്. റാഫേല്‍ യുദ്ധവിമാനങ്ങള്‍, സ്കോർപീൻ അന്തർവാഹിനികള്‍, സഫ്രാന്‍ എന്ന ഫ്രഞ്ച് കമ്പനിയുടെ എഞ്ചിൻ പരിപാലന കേന്ദ്രം, ഇന്ത്യൻ നാവികസേനയ്‌ക്കുള്ള റാഫേല്‍-എം കരാർ തുടങ്ങി എടുത്തുപറയാന്‍ ശതകോടികളുടെ കരാറുകളാണ് ഇന്ത്യയും ഫ്രാന്‍സും വിജയകരമായി നടപ്പാക്കിയത്. ഇതുപോലെ ഫ്രഞ്ച് കമ്പനികളായ ഡസ്സോള്‍ട്ട് ഏവിയേഷൻ, സഫ്രാൻ, തേല്‍സ്, എംബിഡിഎ തുടങ്ങിയവയുമായുള്ള ചർച്ചകളും സജീവമാണ്. ഇന്ത്യയില്‍ തന്നെ കൂടുതല്‍ സാങ്കേതികവിദ്യയും ഉല്‍പ്പാദനവും ഉറപ്പാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ഇതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വസ്തതയും വളര്‍ന്നു. ഇപ്പോള്‍ FCAS പദ്ധതിയിലും ഇന്ത്യ പങ്കാളിയായാല്‍, അത് ഒരു പുതിയ യുദ്ധവിമാനം സ്വന്തമാക്കുക മാത്രമല്ല, അത്യാധുനിക സാങ്കേതികവിദ്യ രാജ്യത്തിനുള്ളില്‍ വികസിപ്പിക്കാനും ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും സഹായിക്കുന്ന ദീർഘകാല തന്ത്രപരമായ നീക്കമായി മാറും.