Kerala

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തന വാഹനത്തിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് ജീവനക്കാരുടെ സംഘടനകൾ. സർക്കാരിന്റേത് നിയമവിരുദ്ധ നടപടിയാണെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

വാഹന പരിശോധന തുടരുമെങ്കിലും ആരോടും പിഴ ഈടാക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്. ആഗസ്റ്റ് 22‑ന് ഗതാഗത കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ന് മുതൽ ചലാൻ നൽകുന്നതിൽ നിന്ന് വിട്ടുനൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനിൽകും. ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ കറുത്ത ബാഡ്ജ് ധരിച്ച് ഓഫിസിലെത്തുകയും എഎംവിഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പിലെ ഔദ്യോഗിക വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

ആറന്മുളയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിലെ അനധികൃത ലൈറ്റിന് 5,000 രൂപ പിഴയിട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളാണ് ഗതാഗത മന്ത്രിയുടെ സസ്പെൻഷൻ നടപടിയിലേക്ക് നയിച്ചത്. എന്നാൽ, ആഗസ്റ്റ് നാലിന് പുറത്തിറങ്ങിയ സർക്കാർ സർക്കുലർ പ്രകാരം നിയമലംഘനം നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കുമെതിരെ നടപടിയെടുക്കാൻ നിർദേശമുണ്ടായിരുന്നുവെന്നും, അത് നടപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നുമാണ് സംഘടനകൾ വ്യക്തമാക്കുന്നത്.

Recent Posts