Kerala

മോഹന്‍ദാസിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ടി.ജി. മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. ടി.ജി. മോഹന്‍ദാസിനെതിരെയുള്ള പോലീസ് നടപടി അപലപനീയമാണെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് ഇരട്ട നീതിയാണ്. പ്രധാനമന്ത്രിയെ വധിക്കണമെന്ന് പറഞ്ഞവര്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാരാണിത്. വിദ്വേഷ പ്രസ്താവനകള്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ പലര്‍ക്കുമെതിരെ പരാതിപ്പെട്ടിട്ടുപോലും കേസെടുക്കാന്‍ തയാറാവാത്ത പോലീസാണ് ടി.ജി. മോഹന്‍ദാസിനെ തീവ്രവാദികളെപ്പോലെ കൈകാര്യം ചെയ്ത് കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുവാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. ഇത് ഒരു പൗരന് ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും സര്‍ക്കാരിന്റെ ഭീഷണിപ്പെടുത്തലുമാണ്. ഈ വിഷയത്തില്‍ മോഹന്‍ദാസ് പറഞ്ഞ അഭിപ്രായവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും കേസെടുക്കാന്‍ പറ്റില്ലെന്നിരിക്കെയാണ് പോലീസ് നടപടി. ഒരു കുറ്റവും ഇല്ലാതിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനുള്ള നീക്കം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണ്. അത് ചില സംഘടിത മത വിഭാഗങ്ങളുടെ കൈയടി നേടാന്‍ വേണ്ടിയാണ്. പ്രധാനമന്ത്രിയെ കൊല്ലണമെന്ന് പറയുകയും അമ്മയെയടക്കം അധിക്ഷേപിക്കുകയും ചെയ്തവര്‍ സ്വതന്ത്രമായി നടക്കുകയാണ്. അത്തരത്തില്‍ തീവ്രമായി അഭിപ്രായം പറഞ്ഞവര്‍ക്കെതിരെ ഒരു കേസും എടുത്തിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം എല്ലാവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരണം. ഇത് മോഹന്‍ദാസിന്റെ കാര്യം മാത്രമല്ല, ഇത്തരത്തില്‍ രാഷ്‌ട്രത്തിന്റെ താത്പര്യത്തിനാ
യി അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുവാനുള്ള നീക്കമാണിത്. പോലീസ് നടപടിയെ ഹിന്ദുഐക്യവേദി ശക്തമായി അപലപിക്കുന്നതായും ആര്‍.വി. ബാബു പറഞ്ഞു.