India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോക്രോച്ച് സമരത്തില്‍ ഐഎസ്ഐ ഭീകരുടെ സാന്നിധ്യം പുറത്തുകൊണ്ടുവന്നതിന് പിന്നാലെ അമൃത്സര്‍ പോലീസ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് ഗുര്‍പ്രീത് സിങ് ഭുള്ളറെ നീക്കി പഞ്ചാബ് ആംആദ്മി സര്‍ക്കാര്‍.

ബോര്‍ഡര്‍ റേഞ്ച് ഡിഐജി ഹര്‍മന്‍ബീര്‍ സിങ്ങിന് കമ്മിഷണറുടെ അധിക ചുമതല നല്‍കി. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ ഡിജിപി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഭുള്ളറോട് ആപ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്ത് കാരണത്താലാണ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതെന്ന് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഏതാനും ദിവസം മുമ്പാണ് പാകിസ്ഥാന്‍ ഐഎസ്ഐ-െജയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുമായി ബന്ധമുള്ള സംഘത്തെ ഭുള്ളറുടെ നേതൃത്വത്തില്‍ പിടികൂടിയത്. അതിലൂടെയാണ് ജന്തര്‍മന്തറിലെ കോക്രോച്ച് സമരത്തില്‍ ഭീകരാക്രമണ പദ്ധതിയിട്ടതും അതിനായി തീവ്രവാദികള്‍ ജന്തര്‍മന്തറില്‍ എത്തിയെന്നും തെളിഞ്ഞത്. അറസ്റ്റിലായ നാല് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ ഒമ്പതംഗ സംഘത്തില്‍ നിന്ന് മൂന്ന് പിസ്റ്റളുകളും ഒമ്പത് ലൈവ് കാട്രിജുകളും നാല് പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. പാറ്റ സമരത്തിനിടെ തീവ്രവാദികളും എത്തിയിരുന്നുവെന്ന ഭുള്ളറുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായതോടെ പ്രതിഷേധക്കാര്‍ക്ക് പിടിയിലായവരുമായി ബന്ധമുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് ഭുള്ളറെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. കമ്മീഷണറുടെ സ്ഥലംമാറ്റം അമ്പരപ്പിക്കുന്നതാണെന്നും ജന്തര്‍മന്തര്‍ ഗൂഢാലോചനയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കെജരിവാളിനെ അസ്വസ്ഥനാക്കിയോയെന്നും മുന്‍ കേന്ദ്ര സഹമന്ത്രി രവ്നീത് സിങ് ചോദിച്ചു. ഭുള്ളറെ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ പഞ്ചാബ് പോലീസിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Recent Posts