മോസ്കോ: ഇന്ത്യയിലേക്ക് നേരിട്ട് റെയിൽ പാത ഒരുക്കണമെന്ന് റഷ്യ. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിനുകൾ ഓടിക്കണമെന്നുള്ളതാണ് ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ബോസ്ഫറസ്, ഹോർമുസ് കടലിടുക്കുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്‌ക്കുന്നതിന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒരു റെയിൽ പാത നിർമ്മിക്കാനുള്ള സാധ്യത റഷ്യ പരിശോധിക്കണമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുലിൻ റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എന്താണ് റഷ്യ-ഇന്ത്യ റെയിൽ ലിങ്ക് നിർദ്ദേശം ?
തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയിലൂടെ ബദൽ പാതകൾ കടന്നുപോകാമെന്നും ഇന്ത്യയിലെത്തുന്ന ഏതൊരു പാതയും സ്വീകാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നിരുന്നാലും അദ്ദേഹത്തിന്റെ നിർദ്ദേശം താഴേത്തട്ടിൽ സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും അപകടകരമായ രണ്ട് രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഈ റെയിൽ പാതയിൽ ഉൾപ്പെടുന്നുണ്ട്. രണ്ട് രാജ്യങ്ങളിലും തീവ്രവാദ ആക്രമണങ്ങൾ പതിവായി നടക്കുന്നുണ്ട്, അവരുടെ സൈന്യങ്ങൾക്ക് രാജ്യത്തിന്റെ മേൽ പൂർണ്ണ നിയന്ത്രണം ഇല്ല എന്നതാണ് ഇതിന് വെല്ലുവിളിയാകുന്നത്.
യുദ്ധം വെല്ലുവിളി
യുഎസും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഉപരോധിച്ച സാഹചര്യത്തിലാണ് റഷ്യയുടെ നിർദ്ദേശം. മാർച്ച് ആദ്യം മുതൽ ഇറാൻ ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി അടച്ചിട്ടിരിക്കുകയാണ്. അതിനുശേഷം വളരെ കുറച്ച് കപ്പലുകൾ മാത്രമേ കടലിടുക്കിലൂടെ കടന്നുപോകുന്നുള്ളൂ. ഇത് ലോകത്തെ മുഴുവൻ ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ദക്ഷിണേഷ്യയെയും കിഴക്കൻ ഏഷ്യയെയും ഇത് ഏറ്റവും കൂടുതൽ ബാധിച്ചു.
















