Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശുവാണെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയിട്ടുള്ള പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി പിഎസ്‌സി പ്രവര്‍ത്തിക്കുന്നതെന്നും വി. മുരളീധരന്‍ എംഎല്‍എ.

വിശ്വാസ്യത നഷ്ടപ്പെട്ട പിഎസ്‌സിയെ എന്തുകൊണ്ടാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഇപ്പോഴും നിലനിര്‍ത്തുന്നത് എന്നതില്‍ സംശയമുണ്ട്. ഇത്രയും കാലം സിപിഎമ്മിന്റെ വിടുപണി ചെയ്തിരുന്ന ആളുകള്‍ ഇനി കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും വിടുപണിയെടുക്കുമോ എന്നുള്ള വിലപേശല്‍ നടക്കുകയായിരിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് നടയില്‍ നാളുകളായി സമരംചെയ്യുന്ന എല്‍പി-എസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിഎസ്‌സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കുമെതിരെയും യുവമോര്‍ച്ച സൗത്ത് ജില്ലാകമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ രോഷമാണ് കഴിഞ്ഞ 35 ദിവസമായി ഈ സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ അലയടിക്കുന്നതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആശമാര്‍ സമരം ചെയ്തപ്പോള്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ പറഞ്ഞത്, സമരം ചെയ്യുന്നവരെ ചര്‍ച്ചയ്‌ക്ക് വിളിക്കുക എന്നുള്ളത് കേരളത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ്. എന്നാല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ സമരക്കാരെ ചര്‍ച്ചയ്‌ക്ക് വിളിക്കാന്‍ പോലും തയ്യാറാകുന്നില്ല.

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടുള്ള ആയിരത്തിലേറെ ആളുകളാണ് സമരം ചെയ്യുന്നത്. ആ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരാളെ പോലും ഇതുവരെ നിയമിച്ചിട്ടില്ല. കേരളത്തില്‍ ഇതൊരു പുതിയ സംഭവമല്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനത്തിനുവേണ്ടി ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞു സമരം ചെയ്യുന്ന സാഹചര്യം വരെയുണ്ടായി. ചില കാര്യങ്ങളില്‍ മാത്രമാണ് സതീശന്‍ സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നത്. പുനര്‍ജനി കേസ് എഴുതി തള്ളാനും അതിവേഗത്തിലാണ് തീരുമാനമുണ്ടായത്. പുനര്‍ജനി കേസില്‍ പിണറായിയുടെ കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് ഒരു കുറ്റവും കണ്ടുപിടിച്ചില്ല. അതുകഴിഞ്ഞ് രമേശ് ചെന്നിത്തല വന്നപ്പോള്‍ വി.ഡി. സതീശന് ക്ലീന്‍ ചിറ്റ് കൊടുത്തു. ഇവര്‍ തമ്മിലുള്ള ഈ ഒത്തുകളി സ്വാഭാവികമാണ്. പിണറായി നിയോഗിച്ച പിഎസ്‌സിയെ സംരക്ഷിക്കുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണ്. ഈ പരസ്പര ധാരണ കേരളത്തില്‍ കുറെക്കാലമായി നടക്കുകയാണ്. ഇതില്‍ കേരളത്തിലെ യുവാക്കളെ ബലിയാടുകളാക്കാന്‍ യുവമോര്‍ച്ചയും ബിജെപിയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Recent Posts