Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ ഇനി വരുമാന പരിധി മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികള്‍ക്കും പേ വാര്‍ഡ് സൗകര്യം ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് ഉത്തരവിറക്കും.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയ്‌ക്ക് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്) കീഴിലുള്ള പേ വാര്‍ഡുകള്‍ ലഭിക്കാന്‍ ഒ.പി ടിക്കറ്റില്‍ വരുമാനം 1600 രൂപയ്‌ക്ക് മുകളിലായിരിക്കണമെന്നതാണ് വ്യവസ്ഥ. വരുമാനം കുറഞ്ഞവര്‍ക്ക് പേ വാര്‍ഡ് ബുക്ക് ചെയ്യാന്‍ കഴിയില്ല.

അത്യാഹിത വിഭാഗത്തില്‍ രോഗികളുമായെത്തുന്നവര്‍ തിരക്കില്‍ ഒ.പി ടിക്കറ്റ് എടുക്കുമ്പോള്‍ വരുമാനം നല്‍കുന്നത് കൃത്യമായിരിക്കില്ല.ദിവസങ്ങള്‍ക്ക് ശേഷം പേ വാര്‍ഡ് ബുക്ക് ചെയ്യാന്‍ എത്തുമ്പോഴാണ് വരുമാന പരിധി പ്രശ്‌നമാകുന്നത്.വരുമാന പരിധി ഉയര്‍ത്തണമെങ്കില്‍ ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയ ശേഷം ലേ സെക്രട്ടറിയുടെ അനുമതി വാങ്ങി മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തിലെത്തണം.ഈ നൂലാമാല പുതിയ തീരുമാനത്തോടെ ഒഴിവാകും.

ജനങ്ങളെ കാലങ്ങളായി വലച്ചിരുന്ന പ്രശ്‌നത്തിനാണ് ഈ തീരുമാനത്തിലൂടെ പരിഹാരം കാണുന്നതെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

 

Recent Posts