Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

Published by
സജികുമാര്‍

ലോകത്തിലെ ആദികാവ്യമാണ് രാമായണണെങ്കില്‍ ഗ്രീക്ക് ഇതിഹാസമായ ‘ഒഡീസി’ക്കും ഏറെ പഴക്കമുണ്ട്. വാല്മീകി മഹര്‍ഷിയാണ് രാമായണം രചിച്ചതെങ്കില്‍ ബി.സി. 8-7 നൂറ്റാണ്ടിനിടയില്‍ ഹോമര്‍ ആണ് ഒഡീസി രചിച്ചത്. നായകരുടെ യാത്രകള്‍, പ്രിയതമയുമായുള്ള വേര്‍പാട്, അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, ഒടുവില്‍ നീതി പുനഃസ്ഥാപിക്കല്‍ എന്നിവയെല്ലാം ഈ രണ്ട് ഇതിഹാസങ്ങളും സമാനമാണ്. ഇതു സൂചിപ്പിക്കുന്നത് ഹോമര്‍ ഒഡീസി രചിക്കുംമുമ്പ് ആദികാവ്യം വായിക്കുകയോ രാമായണകഥ മനസ്സിലാക്കുകയോ ചെയ്തിരുന്നു എന്നാണ്. ഭാരതീയ സാഹിത്യത്തെക്കുറിച്ച് പഠനം നടത്തിയ ഫ്രഞ്ച് ഗവേഷകന്‍ ഹിപ്പോലൈറ്റ് ഫൗഷെയും ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒഡീസിക്ക് രാമായണത്തോടുള്ള സാമ്യം ആരംഭിക്കുന്നത് നായകന്‍ കുടുംബത്തില്‍ നിന്നകന്ന് ചെലവഴിച്ച ദീര്‍ഘകാലയളവു മുതലാണ്. രാമന്റെ വനവാസം 14 വര്‍ഷം ആയിരുന്നെങ്കില്‍ ഒഡീസിയില്‍ വിരഹകാലം ഇരുപത് വര്‍ഷമാണ്. പത്തുവര്‍ഷം യുദ്ധവും തുടര്‍ന്ന് ഭാര്യ പെനലോപയെയും മകന്‍ ടെലിമാക്കസിനെയും കാണാനായി നടത്തിയ പത്തുവര്‍ഷത്തെ മടക്കയാത്രയും ഉള്‍പ്പെടെയാണിത്. ഒഡീസിയിലും, നായകന്റെ മടങ്ങിവരവോടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയാണ്.

രാമായണത്തിലെ ശൈവചാപ ഭഞ്ജനകഥ ഹോമര്‍ ഒഡീസിയിലും സ്വാംശീകരിച്ചിട്ടുണ്ട്. പെനലോപ്പ് തന്റെ വിവാഹാര്‍ത്ഥികള്‍ക്കു മുന്നില്‍ ഒരു വലിയ വില്ല് കുലയ്‌ക്കാനുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പ്രമുഖരെല്ലാം അതില്‍ പരാജയപ്പെടുന്നു. എന്നാല്‍ ഭിക്ഷുവേഷത്തിലെത്തിയ ഒഡീസിയസ് അനായാസം വില്ലുകുലയ്‌ക്കുന്നു.

രാവണന്റെ സീതാപഹരണത്തിനു സമാനമെന്നോണം ഹെലനെ ട്രോയിയിലേക്ക് കൊണ്ടുപോയത് ട്രോജന്‍ യുദ്ധത്തിന് വഴിയൊരുക്കുന്നു. രാമ-രാവണ യുദ്ധം അധികാരം പിടിച്ചെടുക്കാനായിരുന്നില്ല എന്നതുപോലെ ഒഡീസിയിലെ യുദ്ധവും സ്നേഹത്താലും കൂറിനാലും പ്രചോദിതമായ വ്യക്തിപരമായ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു.

രാമായണത്തിലേതുപോലെ മാനുഷിക തലത്തിനപ്പുറം നില്‍ക്കുന്നതാണ് ഒഡീസിയുടെ കഥാഘടനയും. ശ്രീരാമന്‍ ഖരദൂഷണത്രിശിരാക്കളേയും വിരാധനേയും കബന്ധനേയും ഒക്കെ വധിച്ചതുപോലെ സൈക്ലോപ്സ് (Cyclopes), സൈറന്‍സ് (Sirens) തുടങ്ങിയ രാക്ഷസീയ ജീവികളെ ഒഡീസിയസ് നേരിടുന്നു; അതേസമയം, തന്റെ വിധി നിയന്ത്രിക്കുന്നത് ദേവന്മാരാണെന്ന് ‘വാച്ചര്‍’ (Watcher) അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നുമുണ്ട്. സ്വര്‍ണമാനായി വേഷംമാറിവന്ന മാരീചനെപ്പോലെ നായകശ്രദ്ധ തിരിക്കാനുള്ള മായക്കാഴ്ചകള്‍ ഒഡീസിയിലും കാണാം.

രാമായണവുമായി ‘ഒഡീസിക്കുള്ള പ്രധാന സാമ്യങ്ങളിലൊന്ന്, ശ്രീരാമചന്ദ്രനു തുണയായി ലക്ഷ്മണന്‍ ഉണ്ടായിരുന്നതു പോലെ ഒഡീസിയസിനും കുടുംബാംഗങ്ങളുടെ നിര്‍ണായക സഹായം ലഭിക്കുന്നുണ്ട്. അശോകവനികയിലെ സീതാദേവിയെപ്പോലെ, കൊട്ടാരത്തിലെത്തി പലരും ശല്യം ചെയ്യുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിട്ടും പെനലോപ്പ് ഒഡീസിയസിലല്ലാതെ മറ്റാരിലും മനമര്‍പ്പിക്കുന്നില്ല.

രാവണവധാനന്തരം രാമന്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയതുപോലെ ഇതാക്കയിലെ (കവേമരമ) നീതി പുനഃസ്ഥാപിക്കാനായി ഒഡീസിയസും സ്വരാജ്യത്തേക്ക് മടങ്ങിയെത്തുകയാണ്. ഈ സാമ്യങ്ങള്‍ക്കിടയിലും, രാമായണവും ഒഡീസിയും ഭിന്നമാവുന്നത് അവ ഉയര്‍ത്തിക്കാട്ടുന്ന ആദര്‍ശങ്ങളിലാണ്. മഹാവിഷ്ണവിന്റെ അവതാരമായ ശ്രീരാമചന്ദ്രന്‍ കടമയ്‌ക്കും ധര്‍മ്മത്തിനുമാണ് മറ്റെന്തിനേക്കാളും മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഒഡീസിയസിന് അങ്ങനെ ഒരു അവതാരപശ്ചാത്തലമില്ല. അയാളെ നയിക്കുന്നത് ധര്‍മ്മവുമല്ല. അയാള്‍ ബുദ്ധിശാലിമാത്രമല്ല സൂത്രശാലിയുമാണ്.

Recent Posts