India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

പുതിയ തലമുറ രാമായണം കാണട്ടെ, അതിന് തനിക്ക് പണം വേണ്ടെന്നായിരുന്നു നിഷ ബെന്‍ സാഗറിന്‍റെ നിലപാട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാമാനന്ദ സാഗറിന്റെ രാമായണ പരമ്പര ആരും എളുപ്പം മറക്കില്ല. ഇപ്പോള്‍ വീണ്ടും ദൂരദര്‍ശന്‍ ഈ പരമ്പര ദൂര്‍ദര്‍ശനില്‍ പുനസംപ്രേഷണം ചെയ്യാന്‍ പോവുകയാണ്. നിയമമനുസരിച്ച് പകർപ്പവകാശത്തിന് ഇപ്പോഴത്തെ അവകാശിയായ രാമാനന്ദ് സാഗറിന്റെ മരുമകൾ നിഷ ബെൻ സാഗറിന് ഒരു എപ്പിസോഡിന് 25000 രൂപ നൽകാമെന്ന് ദൂരദര്‍ശന്‍ വാഗ്ദാനം ചെയ്തിരുന്നു.

രാമായണം പരമ്പര ആകെ 78 എപ്പിസോഡ് വരുന്ന പരമ്പരയാണ്. ഇതിന് നിഷാ ബെന്‍ സാഗറിന് ദൂരദര്‍ശനില്‍ നിന്നും 19.5 ലക്ഷം  ആണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഒരു നയാ പൈസ പകര്‍പ്പാവകാശത്തിന്റെ പേരില്‍ തനിക്ക് വേണ്ടെന്നും പുതിയ തലമുറ രാമായണം കാണട്ടെ എന്നുമായിരുന്നു നിഷാ ബെന്‍ സാഗറിന്റെ നിലപാട്.

ഈ ശുദ്ധമായ നിലപാടിന്റെ പേരില്‍ നിഷ ബെന്‍ സാഗറിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ഉയരുകയാണ്. “സനാതന ധർമ്മം നമ്മെ ധർമ്മം, ദയ, മനുഷ്യത്വം, സഹായ പ്രവണത, സൽകർമ്മങ്ങൾ ചെയ്യൽ, ശുദ്ധ പെരുമാറ്റം എന്നിവ പഠിപ്പിക്കുന്നു, ഇതിന് ഒരു ഉദാഹരണമാണിത്. ജയ് ശ്രീറാം”, തുടങ്ങി നിരവധി അഭിനന്ദന പോസ്റ്റുകളാണ് വരുന്നത്.

നിഷ ബെന്‍ സാഗര്‍ തന്റെ നിലപാട് വ്യക്തമാക്കി ദൂരദര്‍ശന് എഴുതിയ കത്ത് വൈറലാണ്. പുനസംപ്രേഷണം ചെയ്താല്‍ ഇന്നത്തെ കുട്ടികൾ രാമായണത്തെക്കുറിച്ച് അറിയുമെന്നും നിങ്ങൾ മുഴുവൻ എപ്പിസോഡും സംപ്രേക്ഷണം ചെയ്യൂ എന്നും തനിക്ക് ഒരു പൈസ പോലും പകര്‍പ്പാവകാശമായി വേണ്ടെന്നും ആണ് നിഷ ബെൻ സാഗർ ദൂരദർശന് എഴുതിയ മറുപടിക്കത്തില്‍ വ്യക്തമാക്കിയത്.

അരുണ്‍ ഗോവില്‍ ആയിരുന്നു ശ്രീരാമനായി വേഷം കെട്ടിയത്. ദീപിക ചിക്ലിയ ആയിരുന്നു സീത. ധാരാ സിങ്ങ് ഹനുമാനായിരുന്നു. 1987ല്‍ സംപ്രേഷണം ആരംഭിച്ച രാമാനന്ദ സാഗറിന്റെ രാമായണ അന്നത്തെ പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

നിഷ ബെന്‍ സാഗര്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. സാരികള്‍, ലെഹെംഗ, അനാര്‍ക്കലി, വെസ്റ്റേണ്‍ വെയര്‍ എന്നിവ ഡിസൈന്‍ ചെയ്യുന്ന മികച്ച ഡിസൈനര്‍ ആണ് നിഷ ബെന്‍ സാഗര്‍. ആധുനികതയെ പാരമ്പര്യ ശൈലിയോട് കൂട്ടിയിണക്കുന്ന ശൈലിയിലുള്ളതാണ് നിഷ ബെന്‍ സാഗര്‍ രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍. ഇവര്‍ വിവാഹം ചെയ്തത് രാമാനന്ദ സാഗറിന്റെ മകന്‍ ആനന്ദ് സാഗറിനെയാണ്. സിനിമാ-ടെലിവിഷന്‍ സംവിധായകനായ ആനന്ദ് സാഗര്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് അന്തരിച്ചത്. ശക്തി സാഗര്‍, അമര്‍ സാഗര്‍, ഗൗരി സാഗര്‍ എന്നീ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

2019 ഡിസംബറിൽ അദ്ദേഹത്തിന്റെ മകൻ പ്രേം സാഗർ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി, ” ആൻ എപ്പിക് ലൈഫ്: രാമാനന്ദ് സാഗർ, ഫ്രം ബർസാത്ത് ടു രാമായണം” . രാമാനന്ദ് സാഗറിന്റെ ജീവിത പോരാട്ടങ്ങളെയും ഒരു ഗുമസ്തനിൽ നിന്ന് എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രവർത്തകരിൽ ഒരാളിലേക്കുള്ള യാത്രയെയും ചിത്രീകരിക്കുന്ന ഒരു ജീവചരിത്രമാണിത്. ഇന്ത്യയിലും പുറത്തും യാത്ര ചെയ്ത് ഈ പുസ്തകത്തിന്റെ പ്രചാരണം നടത്തുകയാണ് ഇപ്പോള്‍ നിഷാ ബെന്‍ സാഗര്‍.

Recent Posts