കോട്ടയം: റബർ വില 300 രൂപയെന്ന മാജിക് നമ്പറിലേക്ക് കുതിക്കുന്നു; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില. ചൊവ്വാഴ്‌ച്ച ഓപ്പൺ മാർക്കറ്റിൽ ലാറ്റക്സ് സ്പോട്ട് വില കിലോഗ്രാമിന് 298 രൂപയെന്ന റെക്കോർഡിലെത്തി. ഗ്ലൗസ്, പ്രൊഫിലാറ്റിക്സ് മേഖലകളിൽ നിന്നുള്ള വൻ ഡിമാൻഡും മാർക്കറ്റിലെ ചരക്ക് ദൗർലഭ്യവുമാണു വില കുത്തനെ ഉയരാൻ കാരണം.
കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ രാഷ്‌ട്രീയ സംഘർഷങ്ങൾ മൂലം കടൽ മാർഗമുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ വിദേശത്തുനിന്നുള്ള ലാറ്റക്സ് ഇറക്കുമതി അസാധ്യമായി. ഇതും ആഭ്യന്തര മാർക്കറ്റിൽ ലാറ്റക്സ് ആവശ്യകതയും വിലയും കുതിച്ചുയരാൻ ഇടയാക്കി.
രാജ്യാന്തര മാർക്കറ്റിൽ ഷീറ്റ് റബർ വില കുറയുമ്പോഴും ആഭ്യന്തര വിപണി മുന്നേറ്റം തുടരുകയാണ്. ചൊവ്വാഴ്‌ച്ച ബാങ്കോക്ക് മാർക്കറ്റിൽ ആർ.എസ്.എസ്- 4 ഗ്രേഡ് റബർ വില ഇടിഞ്ഞ് കിലോയ്‌ക്ക് 266.78 രൂപയിലെത്തി. എന്നാൽ കോട്ടയം, കൊച്ചി വിപണികളിൽ വില 284 രൂപയായി തുടരുന്നു.
പ്രധാന ഉൽപാദന രാജ്യങ്ങളിൽനിന്ന് മാർക്കറ്റിലേക്ക് റബറിന്റെ വരവ് ഉയർന്നതും ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ച്, സിംഗപ്പൂർ എക്സ്ചേഞ്ച് എന്നിവയുൾപ്പെടെയുള്ള ആഗോള ചരക്ക് മാർക്കറ്റുകളിൽ റബർ അവധി വ്യാപാരം താഴോട്ട് പോയതുമാണ് രാജ്യാന്തര വില ഇടിയാൻ കാരണം.
















