തെക്കന്‍ സമുദ്രത്തിലെ ഒരു ദ്വീപില്‍ സ്ഥിതിചെയ്യുന്ന ലങ്കാനഗരം, രത്‌നങ്ങള്‍കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങള്‍, തഴച്ചുവളരുന്ന പൂന്തോട്ടങ്ങള്‍, ഊര്‍ജ്ജസ്വലരായ വന്യജീവികള്‍ എന്നിവയാല്‍ തിളങ്ങിവിളങ്ങിനിന്നു. ഉയര്‍ന്ന മതില്‍ക്കെട്ടും മുതലകള്‍ നിറഞ്ഞ കിടങ്ങും കൊണ്ടു ചുറ്റപ്പെട്ട ലങ്ക, ഹനുമാന് അപ്രാപ്യമായി തോന്നി. ശ്രീനാരായണനെ ധ്യാനിച്ച്, ഹനുമാന്‍ കടുകിന്റെ വലിപ്പത്തിലേക്ക് തന്റെ ദേഹത്തെ സ്വയം ചുരുക്കി, കോട്ടയ്‌ക്ക് ചുറ്റും എര്‍പ്പെടുത്തിയിട്ടുള്ള അനേകം പ്രതിരോധങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി നഗരകവാടത്തിലെത്തി. നഗരകവാടത്തില്‍, ലങ്കാലക്ഷ്മി എന്ന കാവല്‍ദേവത, അവനെ ചോദ്യം ചെയ്തു. ശക്തമായ ഒരു പ്രഹരംകൊണ്ട് ഹനുമാന്‍ അവളെ വിറപ്പിച്ചുകളഞ്ഞു. അപ്പോഴവള്‍ പണ്ട് കേട്ടിട്ടുള്ള ബ്രഹ്‌മാവിന്റെ പ്രവചനം ഓര്‍ത്ത് ഹനുമാന് വഴിമാറിക്കൊടുത്തു.
സീതയിരിക്കുന്ന സ്ഥാനം അശോകവനത്തിലെ ഒരു ശിംശപാവൃക്ഷത്തിന് കീഴിലാണെന്നും, അവിടം രാക്ഷസസ്ത്രീകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും അവള്‍ വെളിപ്പെടുത്തി. ലങ്കാലക്ഷ്മി പിന്മാറിയപ്പോള്‍, ഹനുമാന്‍ ധൈര്യത്തോടെ നഗരത്തിലേക്ക് കടന്നു.
ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു
തള്ളവിരലിന്റെ വലിപ്പത്തില്‍, ഹനുമാന്‍ ലങ്കയുടെ പൂന്തോട്ടങ്ങള്‍, അരുവികള്‍, ഗോപുരങ്ങള്‍ എന്നിവയില്‍ തിരഞ്ഞുനടന്നു സീതയെ അന്വേഷിച്ചു. ലങ്കാലക്ഷ്മി പറഞ്ഞതുപോലെ അശോകവനത്തില്‍, ശിംശപാവൃക്ഷത്തിന് കീഴില്‍ ഹനുമാന്‍ സീതയെ കണ്ടെത്തി. ക്ഷീണിച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, ദുഃഖത്തില്‍ മുഴുകി, വെറും നിലത്ത് രാമനാമം ജപിച്ചു സീത കിടക്കുന്നു. രാക്ഷസസ്ത്രീകള്‍ അവള്‍ക്കു കാവല്‍ നിന്നു. ഒരു മരക്കൊമ്പില്‍ മറഞ്ഞുനിന്ന ഹനുമാന്‍, ഭക്തിയോടെ അവളെ നോക്കി, തന്റെ പ്രഭുവിനെ സേവിക്കാനായതിന്റെ ചരിതാര്‍ത്ഥ്യപൂര്‍ണതയില്‍ അവന്റെ ഹൃദയം നിറഞ്ഞു.
രാവണന്റെ വരവ്

ഹനുമാന് സീതയെ സമീപിക്കാന്‍ ആലോചിക്കുമ്പോഴേക്കും, വസ്ത്രാലങ്കാരങ്ങളോടെ സുന്ദരനായി വന്ന്, രാവണന്‍ സീതയോട് അപേക്ഷിച്ചു: ”നീ സൗന്ദര്യത്തിന്റെ സ്വരൂപമാണ്, ഞാന്‍, അജയ്യനായ അസുരചക്രവര്‍ത്തിയും. ഞാന്‍ നിനക്ക് അനുയോജ്യനായ വരനാണ്. രാമന്‍ നിന്നെപ്പിരിഞ്ഞ് ഒറ്റപ്പെട്ടു കഴിയുന്നവനാണ്, നിന്നെ തേടി അവന്‍ ഇനി വരില്ല. എന്നെ സ്വീകരിക്കൂ, ലോകംമുഴുവനും നിന്നെ സേവിക്കും.”
സീത, അചഞ്ചലയായി, ദൃഢസ്വരത്തില്‍ അവനെ നിന്ദിച്ചുപറഞ്ഞു. ഒരു പുല്ല് പറിച്ചെടുത്തെറിഞ്ഞ്. ”എന്നെ അപഹരിച്ച ഭീരുവായ നിനക്ക് എന്റെ പ്രഭുവായ രാമനെ ഭയമാണ്. അവന്റെ ബാണങ്ങള്‍ നിന്നെയും നിന്റെ സൈന്യത്തെയും ബ്രഹ്‌മാവിന്റെ വിധി നടപ്പാക്കി സമൂലം നശിപ്പിക്കും.”
കോപാകുലനായ രാവണന്‍ തന്റെ വാള്‍ ഉയര്‍ത്തിയെങ്കിലും മണ്ഡോദരി ഭര്‍ത്താവിനോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടു.
രാമനും ലക്ഷ്മണനും രാവണനെ പരാജയപ്പെടുത്തി, വിഭീഷണനെ രാജാവായി നിയമിക്കുന്നതും സീതയെ രക്ഷിക്കുന്നതും സ്വപ്‌നത്തില്‍ കണ്ടതായി ത്രിജട എന്ന കാവല്‍ക്കാരി, അവളുടെ കൂട്ടുകാരികളോട് പറഞ്ഞു. ”അതുകൊണ്ട് സീതയെ ബഹുമാനിക്കണം” അവള്‍ കാവല്‍ക്കാരോട് ആവശ്യപ്പെട്ടു.
ഹനുമല്‍സീതാ സംഭാഷണം
നിരാശയില്‍ മുഴുകിയ സീത, രാമന്‍ തന്നെ മറന്നുകാണുമെന്ന് വിലപിച്ചിരിക്കുമ്പോള്‍ മരക്കൊമ്പിലിരുന്ന് ഹനുമാന്‍ മൃദുസ്വരത്തില്‍ രാമന്റെ കഥ വിവരിച്ചു. വനവാസം, സീതാപഹരണം, സുഗ്രീവസഖ്യം എല്ലാം പറഞ്ഞ് ഒടുവില്‍ പതുക്കെ താഴേക്കിറങ്ങി, ദേവിക്ക് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചു, പക്ഷേ സീത, പേടിച്ചു സംശയിച്ച്, മടിച്ചുനിന്നു. താന്‍ വായുവിന്റെ പുത്രനും രാമന്റെ സേവകനുമാണെന്ന് പറഞ്ഞ് അടയാളമായി രാമന്റെ മോതിരം നല്‍കി. സുഗ്രീവനുമായുണ്ടായ ഉടമ്പടിയും സമുദ്രം കടന്നു വരുന്ന തന്റെ ദൗത്യവും എന്തെന്ന് വിവരിച്ചു. ആനന്ദാശ്രുക്കളോടെ സീത തന്റെ കയ്യില്‍ കിട്ടിയ മോതിരം ചുംബിച്ചു മാറോടണച്ചു. തന്റെ ചൂഡാരത്‌നം ഹനുമാന്റെ കയ്യില്‍ കൊടുത്ത്, ചിത്രകൂടത്തില്‍ വച്ചു രാമന്‍ തന്നെ ദുഷ്ടനായ ഒരു കാക്കയില്‍ (ഇന്ദ്രന്റെ പുത്രന്‍ ജയന്തനായിരുന്നു അത്) നിന്ന് രക്ഷിച്ച ഒരു സ്വകാര്യ ഓര്‍മ്മയും ഹനുമാനെ അറിയിച്ചു. അങ്ങിനെ ഹനുമല്‍ ദൂതിന്റെ ആധികാ രികത രണ്ടുപേരും ഉറപ്പിച്ചു.
















