ന്യൂദല്‍ഹി: 2024-ൽ ബംഗ്ലാദേശിൽ നടന്ന പ്രക്ഷോഭങ്ങളും ഭരണമാറ്റവും സംബന്ധിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തന്റെ മൗനം വെടിഞ്ഞ് രംഗത്ത്. ന്യൂദല്‍ഹിയിലെ ഫോറിൻ കറസ്പോണ്ടന്‍റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിച്ച വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഹസീന തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ രാജ്യത്തുണ്ടായ കലാപം സമാധാനപരമായ ഒരു വിദ്യാർത്ഥി പ്രക്ഷോഭമായിരുന്നില്ലെന്നും, അത് സംവരണ പരിഷ്കരണ ആവശ്യത്തെ ആയുധമാക്കി ഭരണമാറ്റം ലക്ഷ്യമിട്ട് നടത്തിയ സംഘടിത രാഷ്‌ട്രീയ നീക്കമായിരുന്നുവെന്നും ഹസീന ആരോപിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി തന്റെ പ്രിയപ്പെട്ട ബംഗ്ലാദേശ് ദുരിതം അനുഭവിക്കുന്നത് താൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഹസീന പറഞ്ഞു. തങ്ങൾ കെട്ടിപ്പടുത്ത ബംഗ്ലാദേശല്ല ഇതെന്നും, 1971-ൽ 30 ലക്ഷത്തോളം ആളുകൾ രക്തസാക്ഷിത്വം വഹിച്ച് നേടിയെടുത്ത രാജ്യത്തിന്റെ അവസ്ഥ ഇതാവരുതായിരുന്നുവെന്നും അവർ വികാരഭരിതയായി കൂട്ടിച്ചേർത്തു.
പ്രക്ഷോഭം ചർച്ചകളിലൂടെയും നിയമപരമായ മാർഗ്ഗങ്ങളിലൂടെയും സമാധാനപരമായി പരിഹരിക്കാൻ തന്റെ ഭരണകൂടം ശ്രമിച്ചുവെങ്കിലും, പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടിത ഗ്രൂപ്പുകൾ വിദ്യാർഥികളുടെ വികാരങ്ങളെ ചൂഷണം ചെയ്ത് ഭരണകൂടത്തെ പുറത്താക്കാനുള്ള അക്രമങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
2024 ജൂലൈ 15 മുതൽ രാജ്യത്തുണ്ടായ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പൊതുസ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തതായി ഹസീന ആരോപിച്ചു. താൻ അധികാരം ഒഴിഞ്ഞതിന് ശേഷം അവാമി ലീഗ് നേതാക്കളും പ്രവർത്തകരും കടുത്ത രാഷ്‌ട്രീയ പീഡനമാണ് നേരിടുന്നത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യപ്പെട്ടുവെന്നും തന്റെ ഭരണകൂടം പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ഇടക്കാല ഭരണകൂടം നിർത്തിവെച്ചുവെന്നും അവർ കുറ്റപ്പെടുത്തി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യസമര പ്രതീകങ്ങളും ശൈഖ് മുജീബുർ റഹ്മാന്റെ ചരിത്രപ്രസിദ്ധമായ ധൻമണ്ഡി 32-ലെ വസതിയും തകർക്കപ്പെട്ടതായും ന്യൂനപക്ഷങ്ങളും മാധ്യമപ്രവർത്തകരും ആക്രമിക്കപ്പെട്ടതായും അവർ ചൂണ്ടിക്കാണിച്ചു.
തനിക്കെതിരെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ഹസീന പ്രഖ്യാപിച്ചു. മടങ്ങിച്ചെന്നാൽ താൻ ജയിലിലടയ്‌ക്കപ്പെടാം അല്ലെങ്കിൽ കൊല്ലപ്പെടാം എന്ന കാര്യം തനിക്കറിയാമെന്നും, എങ്കിലും തന്റെ മാതാപിതാക്കൾ മരിച്ചുമണ്ണടിഞ്ഞ സ്വന്തം നാട്ടിലേക്ക് മടങ്ങാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യ എപ്പോഴും ബംഗ്ലാദേശിന്റെ മികച്ചൊരു സുഹൃത്തായിരുന്നുവെന്നും ഹസീന പറഞ്ഞു. 2024 ആഗസ്റ്റ് 5-ന് ഇന്ത്യയിൽ അഭയം തേടിയ ശേഷം ഹസീന നടത്തുന്ന ആദ്യ മാധ്യമ അഭിസംബോധനയാണിത്.
















