India

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: എഥനോള്‍ ചേര്‍ത്ത ഇ20 പെട്രോളുമായി ബന്ധപ്പെടുത്തി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ വന്ന ഡീപ് ഫേക്ക് പോസ്റ്റുകള്‍ അടക്കം മുഴുവന്‍ പോസ്റ്റുകളും നീക്കാന്‍ ബോംബെ ഹൈക്കോടതി സാമൂഹ്യ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഗഡ്കരിക്കും കുടുംബത്തിനും എതിരെ അഴിമതി ആരോപിക്കുന്ന പോസ്റ്റുകള്‍ നീക്കാന്‍ ജസ്റ്റിസ് ആരിഫ് ഡോക്ടറാണ് നിര്‍ദേശിച്ചത്.

മെറ്റ, എക്‌സ്, ഗൂഗിള്‍, യൂട്യൂബ് എന്നിവക്കെതിരെ ഗഡ്ക്കരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാനുള്ള പദ്ധതി നടപ്പാക്കിയത് പെട്രോളിയം മന്ത്രാലയം ആണെങ്കിലും ഗഡ്ക്കരിയാണ് നടപ്പാക്കിയതെന്നും ഗഡ്കരിയുടെ കുടുംബത്തിന്റെ പഞ്ചസാര ഫാക്ടറിയില്‍ ഉത്പ്പാദിപ്പിക്കുന്ന എഥനോള്‍ കൊള്ളവിലയ്‌ക്ക് ചെലവിടാന്‍ നടത്തിയ അഴിമതിയാണെന്നും മറ്റുമാണ് യൂട്യൂബര്‍മാരും ചില ഓണ്‍ലൈന്‍ ചാനലുകളും തട്ടിവിട്ടത്. വ്യാജ വീഡിയോകളും എഐ സഹായത്തോടെ ഡീപ് ഫേക്ക് ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ചുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഗഡ്കരിയെ അപമാനിച്ചത്. ഇതിനെതിരെയാണ് ഗഡ്കരി ഹര്‍ജി നല്‍കിയത്. മന്ത്രിക്കെതിരായ ഉള്ളടക്കങ്ങള്‍ വിഷലിപ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും കോടതി പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങള്‍ വീണ്ടും പ്രത്യേക്ഷപ്പെട്ടാന്‍ സാമൂഹ്യമാധ്യമ ഉടമകളെ അറിയിക്കാനും കോടതി ഗഡ്കരിയോട് നിര്‍ദേശിച്ചു.