പ്ലാസ്റ്റിക്കിനെയും കടലാസിനെയും കടത്തിവെട്ടി വിപണി കീഴടക്കുകയാണ് നമ്മുടെ സ്വന്തം ചിരട്ട. ജല ശുദ്ധീകരണം മുതൽ വൻകിട വ്യവസായങ്ങൾ വരെ നീളുന്ന ചിരട്ടയുടെ പുതിയ വിപണിസാധ്യതകൾ അനവധിയാണ് . വിപണിയിൽ ചിരട്ടയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവിൽ ഒരു കിലോ ചിരട്ടയ്‌ക്ക് വിപണിയിൽ 32 രൂപ മുതൽ 35 രൂപ വരെ മൊത്തക്കച്ചവടക്കാർ നൽകുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാരിൽ നിന്നും തമിഴ്നാട്ടിലെയും കർണാടകയിലെയും വൻകിട മൊത്തക്കച്ചവടക്കാരാണ് പ്രധാനമായും ഈ ചിരട്ടകൾ വൻതോതിൽ ശേഖരിച്ച് അതിർത്തി കടത്തി കൊണ്ടുപോകുന്നത്.
വ്യവസായ ലോകത്ത് ചിരട്ട ഇന്ന് ‘കറുത്ത സ്വർണ’മാണ്. ആഗോളതലത്തിൽ തന്നെ പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെയാണ് ചിരട്ടയുടെ വിപണി മൂല്യം ഉയർന്നത്. ചിരട്ടയ്‌ക്ക് ഇത്രയും ഡിമാൻഡ് വരാൻ ചില കാരണങ്ങളുണ്ട്.ചിരട്ടയുടെ ഏറ്റവും വലിയ വ്യവസായ സാധ്യത കിടക്കുന്നത് ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിലാണ്.
ലോകമെമ്പാടും കുടിവെള്ള ശുദ്ധീകരണ ഫിൽറ്ററുകളിൽ വലിയ തോതിൽ ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. ജലത്തിലെ വിഷാംശങ്ങളെയും ദുർഗന്ധങ്ങളെയും ആഗിരണം ചെയ്യാനുള്ള ഇതിന്റെ ശേഷി അതിശയകരമാണ്.സൗന്ദര്യസംരക്ഷണ രംഗത്ത് ഇന്ന് ‘ചാർക്കോൾ ഫേസ് വാഷ്’, ‘ഫേസ് പാക്കുകൾ’, ‘ടൂത്ത് പേസ്റ്റുകൾ’ എന്നിവ വളരെ ജനപ്രിയമാണ്. ഇതിനായി ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള പ്രകൃതിദത്ത ചാർക്കോൾ നിർമിക്കുന്നത് ചിരട്ടയിൽ നിന്നാണ്.
ചിരട്ടയ്‌ക്ക് നല്ല വില ലഭിക്കണമെങ്കിൽ അതിന് കൃത്യമായ ഗുണനിലവാരം ഉണ്ടായിരിക്കണം. തേങ്ങയുടച്ച ശേഷം ചിരട്ട വെറുതെ മുറ്റത്തോ പറമ്പിലോ ഇട്ടാൽ മഴവെള്ളം കയറി അത് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. പൂപ്പൽ പിടിച്ച ചിരട്ടകൾക്ക് വിപണിയിൽ വില കുറവായിരിക്കും. അതിനാൽ, തേങ്ങയുടക്കുമ്പോൾ ചിരട്ട വെറുതെ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ, അകത്തെ അവശിഷ്ടങ്ങൾ വൃത്തിയാക്കി, മഴ നനയാത്ത ഒരിടത്ത് ചാക്കിൽ ഭദ്രമായി ശേഖരിച്ചു വയ്‌ക്കുക. 10, 20 കിലോ ആകുമ്പോൾ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവർക്ക് ഇത് നല്ല വിലയ്‌ക്ക് കൈമാറാം.
















