തിരുവനന്തപുരം: ചെന്നൈയിലെ പാംഗ്രൂവ് ഹോട്ടലില്‍ ആയിരുന്നു ഭരതന്റെ ചാമരം എന്ന സിനിമയുടെ ഗാനറെക്കോഡിംഗ്. ചാമരത്തിലെ ‘നാഥാ നീ വരൂ എന്ന ഗാനത്തില്‍ ഒരു ജാനകി ടച്ചുണ്ട്.
ഇതിന് ഈണം പകരാന്‍ എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ ഈ ഗാനത്തിന് ഉപയോഗിച്ചത് ഒരു ഹിന്ദുസ്ഥാനി രാഗമാണ് എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നു. കര്‍ണ്ണാടകസംഗീതജ്ഞരായ മാതാപിതാക്കളുടെ മകനായ എം.ജി രാധാകൃഷ്ണനും കര്‍ണ്ണാടക സംഗീതമാണ് പ്രിയം. പക്ഷെ ‘നാഥാ നീ വരൂ കാലൊച്ച കേള്‍ക്കുവാന്‍’ എന്ന ഗാനത്തിന് അദ്ദേഹം ഉപയോഗിച്ചത് തിലക് കാമോദ് എന്ന ഹിന്ദുസ്ഥാനി രാഗമാണ്. സാധാരണ കര്‍ണ്ണാടകസംഗീതത്തിലെ രാഗം മാത്രം ഉപയോഗിക്കുന്ന എം.ജി. രാധാകൃഷ്ണന്‍ എന്തുകൊണ്ടാണ് തിലക് കാമോദ് ഉപയോഗിച്ചതെന്നത് ഇന്നും അത്ഭുതമാണ്.
പൂവച്ചല്‍ ഖാദര്‍എന്ന ഗാനരചയിതാവിന്റെ ദിവാസ്വപ്നം പോലെയുള്ള പ്രണയവിരഹം നിറഞ്ഞ വരികളായിരുന്നു ഗാനത്തിനെ ഹൃദയത്തോടടുപ്പിച്ചത്. പക്ഷെ തന്റെ വരികളേക്കാള്‍ ജാനകിയമ്മ ആലാപനത്തില്‍ നിറച്ച ഭാവാര്‍ദ്രതയാണ് ആ ഗാനത്തെ അനശ്വരമാക്കിയതെന്ന അഭിപ്രായക്കാരനാണ് പൂവച്ചല്‍ ഖാദര്‍.
ആകാശവാണിയില്‍ ലളിതഗാനം ചിട്ടപ്പെടുത്തുന്നതില്‍ വിദഗ്ധനായിരുന്നു എം.ജി. രാധാകൃഷ്ണന്‍. ആ ലളിതഗാനങ്ങളുടെ ഒരു ആരാധകനുമായിരുന്നു സംവിധായകന്‍ ഭരതന്‍. അതുകൊണ്ടാണ് ഭരതന്‍ ആ ലളിതഗാനങ്ങളുടെ സ്വഭാവമുള്ളതായിരിക്കണം ചാമരത്തിലെ പ്രണയവിരഹഗാനമെന്ന് വാശിപിടിച്ചത്. റേഡിയോയില്‍ ആയിടെ അനശ്വരമായ ഒരു ലളിതഗാനമുണ്ടായിരുന്നു. എം.ജി. രാധാകൃഷ്ണന്‍ ചിട്ടപ്പെടുത്തി സുശീല ദേവി പാടിയ ഗാനം. ടാഗോറിന്റെ ഒരു കവിതയാണ്- നാഥാ നിന്‍ സിംഹാസനത്തില്‍ ഭവാന്‍ ആരാലിറങ്ങിവന്നൂ എന്ന ഗാനം. ഇതുപോലെ ഒരു ഗാനം വേണമെന്നായിരുന്നു ഭരതന്റെ ആവശ്യം.
ഈ വരിയില്‍ നാഥാ എന്ന പദം മാത്രം നിലനിര്‍ത്തി പൂവച്ചല്‍ ഖാദര്‍ എഴുതി.
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ…
എസ്. ജാനകിയുടെ ശബ്ദത്തില്‍ ഈ ഗാനം അനശ്രരമായി
ഇതില്‍ ഒരു അനുപല്ലവിയുണ്ട്. അത് ഇങ്ങിനെയാണ്:
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍…..
ഇത്രയും പാടിനിര്‍ത്തിയ ശേഷം ജാനകിയുടെ ഒരു ക്ലാസിക് പുഞ്ചിരിയുണ്ട്. അത് ഗാനത്തെ അവിസ്മരണീയമാക്കി. ആ ചിരിക്ക് ശേഷം ജാനകി മെല്ലെ മന്ത്രിക്കും:
ചാമരം വീശി നിൽപ്പൂ…
ഗാനത്തില്‍ ഇങ്ങിനെ ഒരു ചിരി വേണമെന്ന് സംവിധായകന്‍ ഭരതന് നിര്‍ബന്ധമായിരുന്നു. ആ ചിരി ജാനകിക്ക് പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു.എന്നാല്‍ ജാനകിയുടെ ആ ചിരി ക്ലാസിക് ചിരിയായി. അത് ഗാനത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി. മലയാളികളെ ശരിയ്‌ക്കും കീഴടക്കിയ മെലഡിയായിരുന്നു ഈഗാനം.
ആ വര്‍ഷത്തെ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന പുരസ്കാരം ജാനകിക്ക് നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു ഇത്.
എസ് ജാനകിയുടെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ എന്ന ഗാനം:
















