Kerala

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

കേസ് അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: എട്ടുവര്‍ഷം നീണ്ട ദുരൂഹത നീങ്ങാതെ മുക്കൂട്ടുതറ സ്വദേശിനി ജെസ്‌നയുടെ തിരോധാനം. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് ജെസ്‌ന വീണ്ടും വാര്‍ത്തയിലേക്കെത്തുന്നത്. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് ഉപ്പുകണ്ടം സ്വദേശി ടി യു അരുണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‌റെ ഉത്തരവ്.
ലോക്കല്‍ പോലീസും ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന ക്രൈം ബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസ് (20) എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി ജെസ്‌ന ഇന്നും ദുരൂഹതയില്‍ മറഞ്ഞു നില്‍ക്കുന്നു.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ ജെസ്‌നയെക്കുറിച്ച് അഭ്യൂഹങ്ങളല്ലാതെ പിന്നീട് ഒരു വിവരവുമില്ല. നിലവില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്.
ജെസ്‌നയെ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ച എഫ്ഐആറില്‍ സിബിഐ പറയുന്നത്.
വ്യാജ പാസ്‌പോര്‍ട്ടില്‍ മതതീവ്രവാദികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്നും ജെസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന കണ്ണികള്‍ ഉണ്ടെന്നുമാണ് സിബിഐ കരുതുന്നത്. എന്നാല്‍ അതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഉപ്പുകണ്ടം സ്വദേശി ടി യു അരുണിന് എതിരായ ചില നിഗമനങ്ങള്‍ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിനാല്‍ നിലവില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നുമുള്ള നിരീക്ഷണത്തോടെ കോടതി അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ചത്.
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിച്ച് വരുത്തി ദ്രോഹിക്കുന്നുവെന്നാണ് അരുണ്‍ ഹര്‍ജിയില്‍ ആരോപിച്ചത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടുണ്ടെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സിബിഐക്ക് കൈമാറിയതായും ഹര്‍ജിയില്‍ പറയുന്നു. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് സ്വമേധയാ വിധേയനായതായും, കേസിനെ തുടര്‍ന്ന് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നതായും അരുണ്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

Recent Posts