തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതി നിർദേശം. ഫോറൻസിക് പരിശോധന ഫലം വൈകുന്നതാണ് കുറ്റപത്രം നല്‍കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസില്‍ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി. മേയ് 21-നാണ് രണ്ടാനച്ഛൻ അഷ്‌കറിന്റെ ക്രൂരമർദനത്തെ തുടർന്ന് ഒന്നര വയസുകാരനായ അർഷിദ് മരിച്ചത്. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. അതേസമയം, കുട്ടിക്ക് പരിക്കേറ്റ വിവരം അറിഞ്ഞിട്ടും സമയബന്ധിതമായി നടപടി സ്വീകരിക്കുന്നതില്‍ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
















