India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതിന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് വ്യക്തിപരമായി ക്ഷമാപണം നടത്താൻ പാർലമെന്ററി കമ്മിറ്റി മൂന്ന് ദിവസത്തെ സമയം നൽകി. സംഭവം ഗൗരവമുള്ളതാണെന്ന് വിശേഷിപ്പിച്ച പാനൽ, മെറ്റാ പ്രതികരിക്കുന്നില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമായി ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മെറ്റാ പ്രതികരിക്കുന്നില്ലെങ്കിൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 79 പ്രകാരം ഫേസ്ബുക്കിന്റെ സേഫ് ഹാർബർ സംരക്ഷണം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റ് പരിഗണിച്ചേക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി. ആ സംരക്ഷണം നീക്കം ചെയ്താൽ, കമ്പനി ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ക്രിമിനൽ എഫ്ഐആർ ഫയൽ ചെയ്യാവുന്നതാണ്.

പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ആദ്യം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും പിന്നീട് ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ജൂലൈ 28 ന് വീഡിയോ നീക്കം ചെയ്യുകയും പിന്നീട് പുനഃസ്ഥാപിക്കുകയായിരുന്നു. മെറ്റാ ക്ഷമാപണം നടത്തുകയും സാങ്കേതിക പിഴവ് കാരണം വീഡിയോ നീക്കം ചെയ്തതായി പറയുകയും ചെയ്തു. എന്നിരുന്നാലും, വിശദീകരണം തൃപ്തികരമല്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പറഞ്ഞു, സമാനമായ സംഭവങ്ങൾ ഒഴിവാക്കാൻ കമ്പനി അതിന്റെ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജൂലൈ 23 ന് ആദ്യം പുറത്തിറങ്ങിയ വീഡിയോയിൽ, നീറ്റ്-യുജി 2026 പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ 36 ദിവസം നീണ്ടുനിന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ജെൻസിക്ക് പ്രധാനമന്ത്രി മോദി നടത്തിയ നേരിട്ടുള്ള സന്ദേശം ഉൾപ്പെടുത്തിയിരുന്നു. പരീക്ഷാ പേപ്പർ ചോർച്ചകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മോദി വിദ്യാർത്ഥികൾക്ക് ഉറപ്പും നൽകിയിരുന്നു.

Recent Posts