മുബൈ: റിപ്പോ നിരക്ക് 5.25 ശതമാനമായിത്തന്നെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). മൂന്ന് ദിവസം നീണ്ടുനിന്ന പണനയ സമിതി യോഗത്തിൽ ‘നിഷ്പക്ഷ നിലപാട്’ സ്വീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോളതലത്തിൽ അസ്ഥിരമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പലിശ നിരക്കുകളിൽ തൽസ്ഥിതി നിലനിർത്താൻ ബുധനാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ നയരൂപീകരണ യോഗം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ബാങ്ക് സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5 ശതമാനമായും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനമായും നിലനിർത്തി.
അമേരിക്ക പുതിയ തീരുവകൾ ഏർപ്പെടുത്തിയതിനാൽ വ്യാപാര അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു, പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ അസംസ്കൃത എണ്ണയും സാമ്പത്തിക വിപണികളും അസ്ഥിരമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതീക്ഷിച്ചതു പോലെ മൊത്തത്തിലുള്ള പണപ്പെരുപ്പം കുത്തനെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. 2026-27 സാമ്പത്തിക വർഷത്തെ ചില്ലറ വിലക്കയറ്റ നിരക്ക് സംബന്ധിച്ച കണക്ക് നേരത്തെയുണ്ടായിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഈ സാമ്പത്തിക വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തുകയും ചെയ്തു.
സാമ്പത്തിക വളർച്ച കരുത്തുറ്റതാണെങ്കിലും ഈ സാമ്പത്തിക വർഷം അത് കുറവായിരിക്കാനാണ് സാദ്ധ്യതയെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. എന്നിരുന്നാലും, ആഗോള വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം ഭാവികാര്യങ്ങൾ അവ്യക്തമായി തുടരുകയാണ്. നയപരമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് പ്രത്യേകിച്ച് പണപ്പെരുപ്പം, അതിന്റെ ഗതി, ഘടന എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
















