സൂറിച്ച്: ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം താന്‍ അറിഞ്ഞിരുന്നില്ലെന്ന് ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച പരിശീലകരില്‍ ഒരാളും ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് തലവനുമായ ആഴ്‌സേന്‍ വെംഗര്‍. ഫിഫ നീക്കം പിന്‍വലിച്ച തീരുമാനം നന്നായെന്ന് വെംഗര്‍ പ്രതികരിച്ചു.
‘ഈ തന്ത്രപരമായ പദ്ധതിയില്‍ എനിക്ക് പങ്കാളിത്തമില്ലായിരുന്നു. വാര്‍ത്തകളിലൂടെയാണ് ഞാന്‍ ഇതിനെക്കുറിച്ച് അറിയുന്നത്. സുതാര്യതയോടും നിഷ്പക്ഷതയോടും കൂടി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ഫിഫയിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഈ പ്രൊജക്റ്റ് ഉപേക്ഷിക്കുന്നതാണ് ശരിയെന്നും വെംഗര്‍ പ്രതികരിച്ചു.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിവാദ തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ അവതരിപ്പിച്ച ഈ നീക്കത്തിനെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയും മറ്റ് പ്രധാന ഫുട്‌ബോള്‍ സംഘടനകളും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് ഫിഫ പദ്ധതിയില്‍ നിന്ന് പിന്നാക്കം പോയത്. ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ട് ഫിഫയുടെ കമേഴ്‌സ്യല്‍ അസറ്റുകള്‍ ഒരു പുതിയ കമ്പനിയാക്കി മാറ്റി അതിന്റെ 20 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു ഇന്‍ഫാന്റീനോയുടെ പദ്ധതി.
പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളും ആശയവിനിമയങ്ങളും തെളിവുകളായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവേഫ ഫിഫയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ജിയാനി ഇന്‍ഫാന്റീനോ ഉള്‍പ്പെടെയുള്ള 18 പ്രധാന ഭാരവാഹികളുടെ ഡാറ്റയും സന്ദേശങ്ങളും ഭാവിയിലെ നിയമനടപടികള്‍ക്കായി പകര്‍ത്തി വെക്കണമെന്ന് യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്.













