തിരുവനന്തപുരം: ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന അപേക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഭ്യന്തര വകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വകുപ്പ് വിലയിരുത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് കൈമാറിയ മറുപടിക്കത്ത് അതേപടി സുഗതന് കൈമാറുക മാത്രമാണ് ആഭ്യന്തര അണ്ടർ സെക്രട്ടറി ചെയ്തതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുഗതൻ ആദ്യം ആഭ്യന്തര വകുപ്പിനാണ് അപേക്ഷ നൽകിയത്. തുടർന്ന് അഭിപ്രായം തേടി അപേക്ഷ തദ്ദേശ വകുപ്പിലേക്ക് കൈമാറുകയായിരുന്നു.
മന്ത്രി അപേക്ഷ നിരസിക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും, കൗൺസിലർ സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ സഹായകമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയാണ് തദ്ദേശ അണ്ടർ സെക്രട്ടറി മറുപടിക്കത്ത് തയ്യാറാക്കിയതെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യതാ ഭീഷണി നിലനിൽക്കെയായിരുന്നെങ്കിലും സുഗതന് ആറുമാസത്തെ അവധി ലഭിച്ചതെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.















