മുംബൈ: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും എന്‍സിപി നേതാവുമായ ഡോ. ഡി.വൈ. പാട്ടീല്‍ (ജ്ഞാന്‍ദേവ് യശ്വന്ത്‌റാവു പാട്ടീല്‍ – 90) അന്തരിച്ചു. ഇന്നലെ മഹാരാഷ്‌ട്ര കോലാപൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മഹാരാഷ്‌ട്രയില്‍ സ്വകാര്യ ഉന്നത വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് ഡി.വൈ. പാട്ടീലിന്റെ നേതൃത്വത്തിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സ്വകാര്യ സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയുടെ ശൃംഖലയ്‌ക്ക് തന്നെ രൂപം നല്‍കി.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പരിമിതമായിരുന്ന ഒരു കാലത്ത് എന്‍ജിനീയറിങ്, മെഡിസിന്‍, ദന്തല്‍, നഴ്‌സിങ്, ഫാര്‍മസി, കൃഷി, മാനേജ്‌മെന്റ്, ആര്‍ക്കിടെക്ചര്‍, മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കുമാണ് പാട്ടീല്‍ രൂപം നല്‍കിയത്. അവയില്‍ പലതും ഇന്ന് അംഗീകൃത സര്‍വകലാശാലകളാണ്.
1935 ഒക്ടോബര്‍ 2ന് മഹാരാഷ്‌ട്ര കോലാപുരില്‍ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. രാജാറാം കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ശിവാജി സര്‍വകലാശാലയില്‍ നിന്ന് നിയമപഠനവും പുര്‍ത്തിയാക്കിയെങ്കിലും തന്റെ ജീവിതം ക്ലാസ് മുറികള്‍ക്ക് വേണ്ടി ഒഴിഞ്ഞുവെക്കുകയായിരുന്നു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനൊപ്പം ഭരണഘടനാ പദവികളും പാട്ടീല്‍ വഹിച്ചു. ബീഹാര്‍, ത്രിപുര. ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിലും സാമൂഹിക സേവനത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് 1991ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്‌ട്ര മന്ത്രിയുമായ സതേജ് പാട്ടില്‍ മകനാണ്.
പാട്ടീലിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി എപ്പോഴും പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഡി.വൈ. പാട്ടീലെന്നും മോദി എക്‌സില്‍ കുറിച്ചു.
















