Kerala

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കളമശ്ശേരി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളിലെ പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന പേരുകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. മേട്ടി, കുക്ക്, ബട്‌ലര്‍, മേട്ടി കം ബെഡ് മേക്കര്‍, കുക്ക് കം വാച്ചര്‍ തുടങ്ങിയ പഴക്കം ചെന്ന തസ്തികകളുടെ പേരുകള്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലെ ഭക്ഷണശാലകള്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി കൊടുത്തു തുടങ്ങിയിട്ട് 10 വര്‍ഷം പിന്നിടുകയാണ്. ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലം മുതലാണ് കാന്റീനുകള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നടത്തിപ്പിനായി നല്‍കി തുടങ്ങിയത്. ഇതുമൂലം പൊതുമരാമത്ത് വകുപ്പിന് സാമ്പത്തിക ലാഭം ഉണ്ടാകുന്നുണ്ടെങ്കിലും പ്രസ്തുത കാന്റീനുകളിലെ മേട്ടി (കിച്ചന്‍ ഹെല്‍പ്പര്‍), കുക്ക്, ബട്‌ലര്‍ തുടങ്ങിയ ജീവനക്കാരുടെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്ത് പുതിയ ജോലി നിശ്ചയിച്ചു നല്‍കിയിട്ടില്ല.
പൊതുവേ ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് അനുഭവിക്കുന്ന ഇവരെ വിശ്രമ മന്ദിരങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നത് പ്രായോഗികമല്ല. അതിനാല്‍ ഇത്തരം ജീവനക്കാരെ ഹോസ്പിറ്റാലിറ്റി മേഖലയിലോ ഫ്രണ്ട് ഓഫീസിലോ പുതിയ ജോലിയില്‍ തിട്ടപ്പെടുത്തി വിശ്രമ മന്ദിരങ്ങളില്‍ തന്നെ പുനഃക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

അതേസമയം കേരളത്തില്‍ നിരവധി വിശ്രമമന്ദിരങ്ങള്‍ ഒന്നോ രണ്ടോ ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പല വിശ്രമ മന്ദിരങ്ങളിലും ജീവനക്കാര്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍ വിശ്രമ മന്ദിരങ്ങളില്‍ 1961ലെ മാനുവല്‍ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും ഉള്ളത്. സംസ്ഥാനത്ത് 155 അതിഥി മന്ദിരങ്ങളിലായി 300 ല്‍ അധി പേരാണ് ജോലി ചെയ്യുന്നത്. കുറഞ്ഞ വാടകയ്‌ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിശ്രമന്ദിരങ്ങളില്‍ ലഭിക്കുന്നതിനാല്‍ ബുക്കിങ് എണ്ണം കൂടുതലാണ്. പൊ
തു അവധി, രണ്ടാം ശനി, ഞായര്‍ അടക്കമുള്ള അവധികളൊന്നും വിശ്രമ മന്ദിരങ്ങളിലെ ജീവനക്കാര്‍ക്ക് ലഭിക്കാറില്ല.

അവധി ദിവസങ്ങളില്‍ ജോലി ചെയ്താല്‍ അധികം വേതനമോ അല്ലെങ്കില്‍ പകരം അവധിയോ എന്ന കേരള സര്‍വീസ് ചട്ടം ഇവിടെ പാലിക്കുന്നില്ലായെന്ന് പരാതിയുണ്ട്. നിലവില്‍ തസ്തികള്‍ ഏറെയും ബ്രിട്ടീഷ് ഭരണകാലത്ത് നാമകരണം ചെയ്യപ്പെട്ടതാണ്. ഇവ മാറ്റം വരുത്തിയും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നുമുള്ള ആവശ്യം ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.

Recent Posts