ഇടുക്കി: ജില്ലയിൽ മഴ കനത്തതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഒന്നര മീറ്റർ വരെ കൂടുതൽ ഉയർത്താൻ അധികൃതർ തീരുമാനിച്ചു. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളിൽ പ്രകൃതിദുരന്ത സാധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തൊടുപുഴയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മൂവാറ്റുപുഴ മേഖലയിലും മുൻകരുതൽ നിർദേശം നിലവിലുണ്ട്. തീരപ്രദേശങ്ങളിലെ നിവാസികളെ നേരത്തെ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നീ പ്രദേശങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെ വലച്ചു. കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീടുകൾ വൃത്തിയാക്കി തിരികെ താമസിക്കാൻ ഒരുങ്ങവേയാണ് പ്രദേശം വീണ്ടും വെള്ളത്തിനടിയിലായത്.
അതേസമയം, ഇടുക്കിയിൽ ഇടവിട്ട് പെയ്യുന്ന കനത്ത മഴ ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ചെറുതോണി – കട്ടപ്പന പാതയിലും വണ്ണപ്പുറം – ചേലച്ചുവട് റോഡിലും ഗതാഗതം ഭാഗികമായി നിലച്ച മട്ടാണ്. നിലവിൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളായ കല്ലാർകുട്ടി, പാമ്പ്ല, കല്ലാർ, ഇരട്ടയാർ എന്നിവയിൽ റെഡ് അലർട്ട് തുടരുകയാണ്.
















