ന്യൂദൽഹി : ദൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവർഷം നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പിൻവലിച്ച് ദൽഹി പോലീസ്. പ്രതി ക്ഷമാപണ വീഡിയോ പുറത്തിറക്കിയതിനെ തുടർന്നാണ് നോയിഡ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് പിൻവലിച്ചത്.
തനിക്ക് 15 വയസ്സ് പ്രായമുണ്ടെന്നും പ്രതിഷേധ സ്ഥലത്ത് മറ്റുള്ളവരുടെ സ്വാധീനത്താലാണ് താൻ ഈ പരാമർശം നടത്തിയതെന്നും പെൺകുട്ടി അവകാശപ്പെട്ടു.
“എനിക്ക് 15 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഞാൻ ചെയ്തതൊന്നും ക്ഷമിക്കാൻ അർഹമല്ല. ഞാൻ ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. മുഴുവൻ രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് വളരെ ലജ്ജ തോന്നുന്നു. എനിക്ക് എന്നെത്തന്നെ നോക്കാൻ പോലും കഴിയുന്നില്ല. ദയവായി എന്നോട് ക്ഷമിക്കൂ.”- ഈ ആഴ്ച ആദ്യം പുറത്തിറങ്ങിയ വീഡിയോയിൽ പെൺകുട്ടി പറഞ്ഞു.
അതേ സമയം തന്നെയും അമ്മയേയും അപമാനിച്ച വഴിതെറ്റിയ കുട്ടികളോട് താൻ ക്ഷമിച്ചതായി പ്രധാനമന്ത്രി മോദി കഴിഞ്ഞ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
“അവരെ ശിക്ഷിക്കുന്നതും കോടതികളിലൂടെ വലിച്ചിഴച്ച് ഉപദ്രവിക്കുന്നതും സാഹചര്യങ്ങൾ മാറ്റില്ല. ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പറയുന്നത് സമൂഹവും അംഗീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”- ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
കൂടാതെ പെൺകുട്ടിയുടെ അമ്മ പ്രധാനമന്ത്രിയോട് എഫ്‌ഐആർ പിൻവലിക്കാൻ അധികൃതരോട് ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
“ഇത്തരം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച രാജ്യത്തെ ഒരു മകളോട് ക്ഷമിച്ചതിലൂടെ പ്രധാനമന്ത്രി മോദി മഹത്വം കാണിച്ചു. ഞാൻ അദ്ദേഹത്തോട് കൂപ്പുകൈകളോടെ നന്ദി പറയുന്നു. ഇന്ന് അവളുടെ പുതുജന്മമാണ്. പ്രധാനമന്ത്രി അവൾക്ക് ജീവൻ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, തെറ്റായ പേരിലും പ്രായത്തിലും അവർക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇപ്പോൾ അവർ നിങ്ങളുടെ മേൽനോട്ടത്തിലാണ്,” – അവർ പറഞ്ഞു.
കൂടാതെ പ്രായപൂർത്തിയാകാത്തവർക്ക് സോഷ്യൽ മീഡിയ പ്രവേശനം നിരോധിക്കണമെന്നും അമ്മ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
















