വിഴിഞ്ഞം: വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരുന്ന ക്രൂ ചേഞ്ചിംഗ് വിഴിഞ്ഞം തുറമുഖത്ത് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ചുള്ള സര്‍ക്കുലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ചു. 2022ല്‍ നിര്‍ത്തിവച്ച ക്രൂ ചേഞ്ചിംഗ് ഉടന്‍ ആരംഭിക്കുന്നതോടെ ഏതുതരം കപ്പലുകളെയും വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് വിഴിഞ്ഞം മാരിടൈം ബോര്‍ഡ്.
പുറംകടലില്‍ നിന്നു കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ചുമതലയുള്ള ധ്വനി എന്ന ടഗ്ഗും ഇതിനകം തയാറായിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് നൂറുകണക്കിനു കപ്പലുകളില്‍ നിന്ന് ആയിരക്കണക്കിനു വിദേശികളെയും സ്വദേശികളെയും കയറ്റി ഇറക്കിയ പരിചയ സമ്പത്തുമായാണ് ധ്വനിയുടെ നില്പ്. അന്നത്തെ കാലത്ത് രാവും പകലും തിരക്കിലായിരുന്നു. വീണ്ടും ക്രൂ ചേഞ്ചിംഗിന് അനുമതി ലഭിച്ചതോടെ അധികൃതരും ഏറെ പ്രതീക്ഷയിലാണ്.
കൊവിഡ് കാലത്ത് ക്രൂ ചേഞ്ചിംഗിന് വിഴിഞ്ഞത്ത് എത്തിയ 750 കപ്പലുകളില്‍ നിന്നു 12 കോടിയില്‍പ്പരം രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയിരുന്നു. മഹാമാരിക്കാലത്ത് രാജ്യത്ത് മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള വലിയ കുതിപ്പിന് തുടക്കം കുറിക്കാന്‍ വിഴിഞ്ഞത്തിനായി. ഇതാണ് നിര്‍ത്തലാക്കിയ ക്രൂ ചേഞ്ച് വീണ്ടും ആരംഭിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
കൊവിഡ് മഹാമാരിയില്‍ മറ്റ് വരുമാനങ്ങള്‍ നിലച്ചപ്പോഴും കേരളത്തിന്റെ ഖജനാവിലേക്ക് കോടികള്‍ ഒഴുക്കിയ വിഴിഞ്ഞം തുറമുഖത്തിന് ഇനി മുതല്‍ ഉണര്‍ന്നിരിക്കാം. വന്‍കിട കപ്പലുകള്‍ കടലില്‍ അണിനിരക്കുന്ന രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍ ഉള്ള അപൂര്‍വ്വ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഒരു അന്താരാഷ്‌ട്ര തുറമുഖത്തിനു വേണ്ട കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗവും, ഐ.എസ്.പി.എസ്, ഐ.സി.പി കോഡുകളും ഇരു തുറമുഖങ്ങള്‍ക്കും ഉള്ളതാണ് വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നത്.
ലോക രാജ്യങ്ങള്‍ ചുറ്റി പോകുന്ന വന്‍കിട ചരക്കുകപ്പലുകള്‍ അടുക്കുന്ന അന്താരാഷ്‌ട്ര തുറമുഖത്തിന് കഷ്ടിച്ച് അര കിലോമീറ്റര്‍ മാറിയുള്ള കേരള മാരിടൈം ബോര്‍ഡിന്റെ തുറമുഖ അതിര്‍ത്തിയില്‍ ക്രൂ ചേഞ്ചിംഗിനായും ഇനിമുതല്‍ കപ്പലുകള്‍ നങ്കൂരമിടും. വിഴിഞ്ഞത്ത് നിന്നു കിഴക്കോട്ട് പൂവാര്‍ വരെയാണ് അദാനി തുറമുഖത്തിന്റെ അതിര്‍ത്തിയെങ്കില്‍ വിഴിഞ്ഞത്തു നിന്ന് പടിഞ്ഞാറോട്ട് കോവളം വരെയാണ് മാരിടൈം ബോര്‍ഡിന്റെ അതിര്‍ത്തി. ദൗത്യത്തിനായി അന്താരാഷ്‌ട്ര കപ്പല്‍ ചാലും താണ്ടി എത്തുന്ന കപ്പലുകള്‍ക്ക് നിശ്ചയിക്കപ്പെട്ട അതിര്‍ത്തികളില്‍ നങ്കൂരമിടാം. ലോകത്തിലെ കപ്പല്‍ ഏജന്റുമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗിനായി കപ്പല്‍ എത്തിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമവും സ്റ്റീമര്‍ അസോസിയേഷന്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
മറ്റൊരിടത്തും ഇല്ലാത്ത സമയലാഭവും സാമ്പത്തിക ലാഭവുമാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. വിഴിഞ്ഞത്തിനുപരി കൊച്ചിയില്‍ ഔട്ടര്‍ ആങ്കറേജില്‍ ക്രൂ ചേഞ്ചിംഗ് നടന്നിരുന്നെങ്കിലും തീരത്ത് നിന്ന് ഏഴ് നോട്ടിക്കലിലധികം ഉള്‍ക്കടലിലാണ് കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത്. കൂടാതെ അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ വരെ താണ്ടി വേണം ദൗത്യം പൂര്‍ത്തിയാക്കാന്‍. തീരത്തോട് ചേര്‍ന്ന് ഒരു നോട്ടിക്കല്‍ ഉള്‍ക്കടലില്‍ നങ്കൂരമിടാനും അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയുമാണ് വിഴിഞ്ഞം ലോക രാജ്യങ്ങള്‍ക്കും പ്രിയങ്കരമായത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളില്‍ ഒന്നായ എവര്‍ഗ്രീനിന്റെ എവര്‍ഗ്ലോവ് ആദ്യമായി നങ്കൂരമിട്ടാണ് വിഴിഞ്ഞത്തിന്റെ മഹത്വം ലോകത്തെ അറിയിച്ചത്. അതിനുശേഷം ദിവസം പത്തുവരെ കൂറ്റന്‍ കപ്പലുകള്‍ ഇവിടെ വന്ന് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അധികം താമസിക്കാതെ ആ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം മാരിടൈം ബോര്‍ഡ്.
















